| Tuesday, 22nd June 2021, 6:29 pm

നയന്‍താര ഗെറ്റൗട്ട് അടിക്കുമെന്ന് കരുതിയാണ് പോയത്, ടെന്‍ഷനില്‍ സെല്‍ഫി പോലും എടുക്കാന്‍ മറന്നു; അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങിയ സിനിമയിലേക്ക് നായികയായി നയന്‍താരയുടെ ഡേറ്റ് ചോദിക്കാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ കഥ നയന്‍താരയോട് പറയാന്‍ നേരത്തേ തന്നെ അപ്പോയിന്‍മെന്റ് എടുത്തിരുന്നതായും എന്നാല്‍ സമയം വൈകിയാണ് താന്‍ അവിടെ എത്തിച്ചേര്‍ന്നതെന്നും ധ്യാന്‍ ജെ.ബി. ജങ്ഷനില്‍ പറയുന്നു.

വൈകുന്നേരം നാല് മണിക്കാണ് അപ്പോയിന്‍മെന്റ് എടുത്തിരുന്നത്. രാവിലത്തെ ഫ്‌ളൈയിറ്റിന് തന്നെ പോവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് മിസ്സായി. പിന്നീടുള്ള ഫ്‌ളൈയിറ്റ് ഡിലേയും ആയി. അങ്ങനെ നാല് മണിക്ക് എത്തേണ്ടതിന് പകരം അഞ്ച് മണിയും കഴിഞ്ഞാണ് അവിടെയെത്തിയത്.

നയന്‍താര ഗെറ്റ് ഔട്ട് പറയുമെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ കഥ കേട്ട് തുടങ്ങിയപ്പോള്‍ മറ്റ് അപ്പോയിന്‍മെന്റുകളെല്ലാം കാന്‍സല്‍ ചെയ്ത് മുഴുവന്‍ കഥയും കേള്‍ക്കുകയായിരുന്നു. കഥ കേട്ട് കഴിഞ്ഞതിന് ശേഷം അഭിനയിക്കാന്‍ എത്താമെന്നും പറഞ്ഞു, ധ്യാന്‍ പറയുന്നു.

നയന്‍താര ഡേറ്റ് തന്ന കാര്യം താന്‍ പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്നും ധ്യാന്‍ പറയുന്നു.

ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയായ അജു വര്‍ഗ്ഗീസിനോട് ഫോണില്‍ കാര്യം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിച്ചില്ല. ചിത്രത്തിലെ നായകന്‍ നിവിനും വിശ്വസിച്ചില്ല. കഥ പറയാന്‍ പറഞ്ഞ് വിട്ട വിനീതും ആദ്യം വിശ്വസിച്ചില്ലെന്നും ധ്യാന്‍ പറയുന്നു.

നയന്‍താരയെ കണ്ടിട്ടും എന്തുകൊണ്ടാണ് ധ്യാന്‍ ഫോട്ടോയൊന്നും എടുക്കാതിരുന്നത് എന്നാണ് താന്‍ ആലോചിച്ചതെന്ന് അജു വര്‍ഗ്ഗീസും ജെ.ബി. ജങ്ഷനില്‍ പറഞ്ഞു. എന്നാല്‍ ടെന്‍ഷനില്‍ സെല്‍ഫി എടുക്കാന്‍ മറന്നുപോയതാണെന്ന് ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

കഥ കേട്ട് കഴിഞ്ഞ് തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയമൊന്നും നയന്‍താര ചോദിച്ചില്ലെന്നും പെട്ടെന്നു തന്നെ റെഡിയാണെന്ന് പറയുകയായിരുന്നെന്നും ധ്യാന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dhyan Sreenivasan shares experience about Nayanthara

We use cookies to give you the best possible experience. Learn more