| Saturday, 6th August 2022, 3:58 pm

സ്വന്തമായി സിനിമ പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന ഘട്ടത്തില്‍ നടികള്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തമായി ഒരു സിനിമ പുള്‍ ഓഫ് ചെയ്യുന്ന നിലയിലേക്ക് നടിമാര്‍ വളരുമ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കാമെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. മലയാളത്തില്‍ മഞ്ജു വാര്യരെ പോലെയും തമിഴില്‍ നയന്‍താരയെ പോലെയും ചുരുക്കം ചില നടിമാര്‍ മാത്രമാണ് അത്തരത്തില്‍ സിനിമയ്ക്ക് ബിസിനസ് ഉണ്ടാക്കുന്നത്. ആ ഘട്ടത്തിലേക്ക് നടിമാര്‍ എത്തുമ്പോള്‍ സ്വാഭാവികമായും തുല്യ വേതനം ആവശ്യപ്പെടാമെന്നും ധ്യാന്‍ പറഞ്ഞു.

ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന സായാഹ്നവാര്‍ത്തകള്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ തുല്യ വേതനത്തെ കുറിച്ച് സംസാരിച്ചത്.

‘എന്തൊക്കെ പറഞ്ഞാലും മലയാള സിനിമ പുരുഷ കേന്ദ്രീകൃത ഇന്‍ഡസ്ട്രിയാണ്. മലയാളത്തില്‍ സിനിമയുടെ ബിസിനസ് നടക്കുന്നതും സാറ്റ്‌ലൈയിറ്റ് പോകുന്നതും എല്ലാം നായകന്‍മാരുടെ പേരിലാണ്.

ഇപ്പോള്‍ തമിഴ്‌നാട്ടിലൊക്കെ നയന്‍താരയുടെ പേരില്‍ ബിസിനസ് നടക്കുന്നുണ്ട്. ഇവിടെ മഞ്ജു ചേച്ചിയുടെ പേരില്‍ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെയൊരു നിലയിലേക്ക് നടിമാര്‍ വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് സ്വാഭാവികമായിട്ടും തുല്യ വേതനമൊക്കെ ആവശ്യപ്പെടാം. പക്ഷെ സ്വന്തമായിട്ട് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന നിലയിലേക്ക് അവര്‍ വളരണം. അപ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന സാലറി വാങ്ങിക്കാന്‍ സാധിക്കും.

ഇവിടെ അങ്ങനെയുള്ള വളരെ ചുരുക്കം നടിമാരെയുള്ളൂ. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ഓഫ് ചെയ്യാന്‍ സാധിക്കും. അവര്‍ക്ക് അതിന്റേതായ ബിസിനസ് ഉണ്ട്.

ഇതിപ്പോള്‍ ചേമ്പറിലെല്ലാം വലിയ ചര്‍ച്ചയാണ്. നമുക്ക് ഇപ്പോള്‍ നമ്മുടെ കാര്യം മാത്രമല്ലേ പറയാന്‍ സാധിക്കുകയുള്ളു. ഞാന്‍, ഗോകുല്‍, എന്റെ ചേട്ടന്‍ എല്ലാം വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അതിനെ താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് മുന്‍പേ വന്നവരിലും ശേഷം വന്നവരിലുമെല്ലാം അതിന്റെ ഇരട്ടിയുടെ ഇരട്ടി വാങ്ങിക്കുന്നവരുണ്ട്.

മലയാളം പൊതുവെ ചെറിയ ഇന്‍ഡസ്ട്രിയാണ്. ഇപ്പോള്‍ ഒ.ടി.ടി എന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് ഒരു റവന്യു വരുന്നു. പിന്നെ സാറ്റ്‌ലയിറ്റ് വരുന്നു.

ഒടിടി പ്ലാറ്റ്‌ഫോം വന്നതിന് ശേഷമാണ് അഭിനേതാക്കള്‍ എല്ലാം അതില്‍ നിന്ന് കിട്ടുന്ന ഒരു റവന്യു വെച്ച് കൊറോണയ്ക്ക് ശേഷം അവരുടെ വേതനം ഒരുപാട് ഉയര്‍ത്തിയിട്ടുണ്ട്.

പക്ഷെ അത്രമാത്രം സിനിമയ്ക്ക് തിയേറ്ററില്‍ ബിസിനസ് ഉണ്ടാകുന്നില്ല . കാരണം എല്ലാവരും ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സിനിമ വരാന്‍ വേണ്ടി കാത്തിരിക്കുന്ന സാഹചര്യമാണ്. അപ്പോള്‍ തിയേറ്ററില്‍ നല്ല ബിസിനസ് നടക്കാത്തിടത്തോളം ചെറിയൊരു പ്രതിസന്ധിയുണ്ട്.

ഇതേക്കുറിച്ച് ചേമ്പറില്‍ ചര്‍ച്ച നടക്കുന്നതിന് അതിന്റേതായ കാരണങ്ങള്‍ ഉണ്ട്. പിന്നീട് അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നോ എന്ന് എനിക്ക് അറിയില്ല. ശമ്പളം ഉയര്‍ത്തുന്നതിന് അനുസരിച്ചുള്ള ബിസിനസ് നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷെ ചില സിനിമകള്‍ക്ക് നടക്കുന്നുണ്ട്. അപ്പോള്‍ ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്.

പിന്നെ ഈ വേതനം കൊടുക്കാന്‍ തയ്യാറായിട്ട് നിര്‍മ്മാതാക്കളും വരുന്നുണ്ടല്ലോ. അതും കൂടെ ഒരു കാരണമാണല്ലോ. ഇനി അങ്ങനെ സിനിമ കൊടുക്കാന്‍ തയ്യാറല്ലെങ്കില്‍ അവരെ വിട്ടേയ്ക്കു, മറ്റ് ഒപ്ക്ഷനിലേക്ക് പോവുക. കാരണം ഇവര്‍ കൊടുക്കുന്നത് കൊണ്ടാണല്ലോ അവര്‍ വാങ്ങുന്നത്. ഇപ്പോള്‍ ഒരു നടന്‍ പറയുന്ന ശമ്പളം നിര്‍മാതാക്കള്‍ക്ക് പറ്റില്ലെങ്കില്‍ അവരെ വെച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിക്കണം. പക്ഷെ ഇവര്‍ക്ക് ആ നടനെ വേണം എന്നാല്‍ പറയുന്ന ശമ്പളം കൊടുക്കാനും കഴിയില്ല എന്ന് പറയുന്നത് ശരിയല്ലലോ’, ധ്യാന്‍ പറയുന്നു.

ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കൂടാതെ അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരും സായാഹ്ന വാര്‍ത്തകളില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അരുണ്‍ ചന്ദുവാണ് ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Content Highlight: Dhyan Sreenivasan says actresses can demand equal remuneration when they can make their own films successful at new press meet

Latest Stories

We use cookies to give you the best possible experience. Learn more