ചുറ്റും ഒരു നാര്‍ക്കോട്ടിക് മൂഡായിരുന്നു; ഡോര്‍ തുറന്നാല്‍ എന്നെ കൊല്ലും: ധ്യാന്‍ ശ്രീനിവാസന്‍
Entertainment news
ചുറ്റും ഒരു നാര്‍ക്കോട്ടിക് മൂഡായിരുന്നു; ഡോര്‍ തുറന്നാല്‍ എന്നെ കൊല്ലും: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th April 2023, 9:09 pm

കോളേജില്‍ നിന്നും പുറത്തായതിന് ശേഷം തന്നെ കാണാന്‍ അച്ഛന്‍ വന്ന കഥ പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അപ്രതീക്ഷിതമായി തന്റെ ഫ്‌ളാറ്റിലേക്ക് അച്ഛന്‍ വന്നപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ചാണ് താരം സംസാരിച്ചത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ ചെന്നൈയില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ അവിടേക്ക് വന്നു. വെറും മൂന്ന് മാസത്തെ കോളേജ് ജീവിതമൊക്കെ കഴിഞ്ഞ് ഞാന്‍ അവിടെ വെറുതെ ഇരിക്കുന്ന സമയമാണ്. ആ സമയത്ത് ചേട്ടന് അവിടെ ഫ്‌ളാറ്റൊക്കെയുണ്ട്. ഞാന്‍ വെറുതെ ഇരിക്കുന്ന സമയമായതുകൊണ്ട്, ശനിയും ഞായറും നില്‍ക്കാനായി ചേട്ടന്റെ ഫ്‌ളാറ്റിലോട്ട് പോയി. പുള്ളിയന്ന് പാട്ടൊക്കെ പാടുന്ന സമയമാണ്. അങ്ങനെ എന്തോ പരിപാടിയൊക്കെയായി ചേട്ടന്‍ പുറത്ത് പോവുകയും ചെയ്തു.

ആ സമയത്താണ് അച്ഛന്‍ നാട്ടില്‍ നിന്നും എന്നെ കാണാന്‍ അവിടേക്ക് വരുന്നത്. വേറെ എന്തോ ആവശ്യത്തിന് വേണ്ടി വന്നതായിരുന്നു. അപ്പോഴാണ് എന്നെ വിളിച്ചിട്ട് പറയുന്നത്, അവിടെയുണ്ടെങ്കില്‍ നമുക്കൊന്ന് കാണണമെന്ന്. പുള്ളി അന്ന് വൈകിട്ട് തന്നെ തിരിച്ച് പോവുകയും ചെയ്യും. രാവിലെ എന്നെ വിളിച്ചപ്പോള്‍ എടുക്കാന്‍ പറ്റിയില്ല.

കാരണം ഞാന്‍ തലേന്ന് അവിടെയൊരു പാര്‍ട്ടി നടത്തിയിരുന്നു. അച്ഛന്‍ വിളിക്കുന്ന സമയത്ത്, രണ്ട് പെണ്‍പിള്ളേര്‍ സോഫയില്‍ കിടക്കുന്നുണ്ടായിരുന്നു. മുറിയില്‍ രണ്ട് ചെക്കന്മാരുമുണ്ടായിരുന്നു. വീടിന്റെ ഹാള്‍ മുഴുവനായി ഒരു പാര്‍ട്ടി മൂഡായിരുന്നു. അച്ഛന്‍ പിന്നെ വിളിച്ചപ്പോള്‍ ഞാന്‍ കുപ്പികള്‍ക്കിടയിലൂടെ ഫോണെടുത്തു. അപ്പോള്‍ അച്ഛന്‍ ചെന്നൈയിലുണ്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി.

അച്ഛന്‍ ഫ്‌ളാറ്റിലേക്ക് വരാമെന്ന് പറഞ്ഞു. അതുവേണ്ട ഞാന്‍ അങ്ങോട്ട് വന്നോളാമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കുളിച്ച് റെഡിയായി ഒരെണ്ണം കൂടിയൊക്കെ അടിച്ച് പല്ലൊക്കെ തേച്ച് ഇറങ്ങാന്‍ നിന്നപ്പോല്‍ ഒരു ബെല്ലടി കേട്ടു. സംഭവം എന്താണെന്ന് വെച്ചാല്‍, ഒമ്പതരക്ക് ചെല്ലാമെന്ന് പറഞ്ഞ ഞാന്‍ തയ്യാറായി വന്നപ്പോള്‍ പത്തരയായി. ഫോണെടുത്ത് നോക്കുമ്പോഴാണെങ്കില്‍ പത്ത് മിസ്ഡ് കോള്‍ വന്നിട്ടുണ്ട്.

അപ്പോള്‍ എനിക്ക് മനസിലായി അച്ഛന്‍ പുറത്ത് വന്നിട്ടുണ്ടെന്ന്. ചുറ്റും ഒരു നാര്‍ക്കോട്ടിക് മൂഡാണല്ലോ അവിടെ. എല്ലാം കഴിഞ്ഞുവെന്ന് ഞാന്‍ വിചാരിച്ചു. ഡോര്‍ തുറന്ന് കഴിഞ്ഞാല്‍ എന്നെ കൊല്ലും. പതുക്കെ ബെല്ലടി തീര്‍ന്നപ്പോള്‍ ഞാന്‍ അങ്ങോട്ട് വിളിച്ചിട്ട് ചോദിച്ചു, ഞാന്‍ ഹോട്ടലിലെത്തിയിട്ടുണ്ട് ഏതാ അച്ഛന്റെ റൂം നമ്പറെന്ന്. അപ്പോള്‍ അച്ഛന്‍ ചൂടാകാന്‍ തുടങ്ങി.

നിന്റെ ബൈക്ക് താഴെയുണ്ടല്ലോ എന്ന് അച്ഛന്‍ ചോദിച്ചു. കൂട്ടുകാരന്റെ വണ്ടിയിലാണ് വന്നതെന്ന് ഞാന്‍ പറഞ്ഞു. എന്നിട്ട് ഫോണ്‍ കട്ട് ചെയ്തു. അപ്പോള്‍ ലിഫ്റ്റ് അടക്കുന്ന ശബ്ദം കേട്ടു. എങ്കിലും താഴേക്ക് ഇറങ്ങി ചെല്ലാന്‍ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. കാരണം പുള്ളി ഒരു അള്‍ട്രാ ലെജന്റായതുകൊണ്ട് പോകാന്‍ സാധ്യതയില്ലല്ലോ.

അപ്പോള്‍ ഉറങ്ങി കിടന്ന ഒരു പെണ്‍ സുഹൃത്തിനെ ഞാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു, താഴെ കുള്ളനായിട്ടുള്ള ആളുണ്ടാകും, ഒന്ന് നോക്കിയിട്ട് പറയാന്‍. അങ്ങനെ അവള്‍ താഴെ എത്തിപ്പോള്‍ അച്ഛന്‍ സെക്യൂരിറ്റിയോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ എങ്ങനെയൊക്കെയോ അച്ഛനെ പറ്റിച്ച് അവിടെ നിന്നും ഇറങ്ങി,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: dhyan sreenivasan says about his father sreenivasan