| Monday, 26th February 2024, 3:27 pm

ധോണിക്ക് ശേഷം ഇവനും; നിര്‍ണായക ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ 192 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധ്രൂവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശ്വസി ജെയ്‌സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജുറെല്‍ രണ്ട് ബൗണ്ടറികള്‍അടക്കം 50.65 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.

ജുറെല്‍ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്ക് വേണ്ടി 149 പന്തില്‍ നിന്ന് 90 റണ്‍സാണ് താരം നേടിയത്. 10 റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും താരം തന്റെ ആദ്യ അര്‍ധ സെഞ്ച്വറിയില്‍ മുത്തമിട്ടു.

മിന്നും പ്രകടനത്തിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ 2010 മുതല്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ജുറലിന് സാധിച്ചത്. ഇതിന് മുമ്പ് ഈ നേട്ടം എം.എസ്. ധോണിയാണ് കൂടുതല്‍ തവണ നേടിയത്.

2010 മുതല്‍, ഇന്ത്യയില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ നേടിയ മൊത്തം റണ്‍സ്

224 എം.എസ്. ധോണി VS ഓസ്‌ട്രേലിയ – 2013

144 – എം.എസ്. ധോണി VS വെസ്റ്റ് ഇന്‍ഡീസ് – 2011

132 – എം.എസ്. ധോണി VS സൗത്ത് ആഫ്രിക്ക – 2010

129* – ധ്രുവ് ജുറല്‍ VS ഇംഗ്ലണ്ട് – 2024

ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര്‍ മാച്ച് മാര്‍ച്ച് ഏഴിനാണ്. ധര്‍മശാലയാണ് വേദി.

Content highlight: Dhruv Jural In Record Achievement

We use cookies to give you the best possible experience. Learn more