| Sunday, 9th June 2019, 5:03 pm

ധവാന്‍-രോഹിത് ജോഡി 'ബാക്ക് ടു ഫോം', ഓസീസിനെതിരേ ഇന്ത്യക്കു തകര്‍പ്പന്‍ തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഓപ്പണര്‍മാര്‍ ഒന്നിച്ച് ഫോമിലേക്കുയര്‍ന്നപ്പോള്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു മികച്ച തുടക്കം. മത്സരം 27 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 153 റണ്‍സ് എടുത്തിട്ടുണ്ട്.

കഴിഞ്ഞമത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യയെ മികച്ച വിജയത്തിലേക്കു നയിച്ച വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (57) ഈ മത്സരത്തിലും ഫോം നിലനിര്‍ത്തിയപ്പോള്‍, ഒരറ്റത്ത് ശിഖാര്‍ ധവാന്‍ (82) അടിച്ചുതകര്‍ക്കുകയായിരുന്നു. ഫോം കണ്ടെത്താനാവാത്തതിനു വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതിനുള്ള പരിഹാരം കൂടിയായിരുന്നു ധവാന്റെ ഇന്നിങ്‌സ്. 10 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ധവാന് കൂട്ട്.

പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പന്തുകളെ മെല്ലെ നേരിട്ടുകൊണ്ടായിരുന്നു രോഹിതും ധവാനും ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. എന്നാല്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനും ആദം സാമ്പയ്ക്കും മാര്‍ക്കസ് സ്റ്റോയിനസിനും ആ പരിഗണന ലഭിച്ചില്ല. അവരെല്ലാം ആറിനു മുകളില്‍ എക്കോണമി റേറ്റ് വഴങ്ങി.

ധവാന്‍ 76 പന്തില്‍ 11 ഫോറിന്റെ സഹായത്തോടെയാണ് 82 റണ്‍സെടുത്തതെങ്കില്‍, രോഹിത് 70 പന്തില്‍ മൂന്ന് ഫോറിന്റെയും ഒരു സിക്‌സറിന്റെയും സഹായത്തോടെയാണ് 57 റണ്‍സെടുത്തത്.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍, അഫ്ഗാനിസ്താനെ തകര്‍ത്തും വെസ്റ്റ് ഇന്‍ഡീസിനെതിരേ പൊരുതിയും ജയിച്ചാണ് ഓസ്‌ട്രേലിയ എത്തുന്നത്.

We use cookies to give you the best possible experience. Learn more