| Tuesday, 5th November 2019, 11:28 pm

ഫഡ്‌നാവിസ് മോഹന്‍ഭാഗവതിനെ കാണുന്നു; മഹാരാഷ്ട്രയില്‍ രാത്രി വൈകിയും ചര്‍ച്ചകള്‍; ഇനി തീരുമാനം ആര്‍.എസ്.എസിന്റേതോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ തര്‍ക്കം തുടരവെ, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ച് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ബി.ജെ.പിയുടെ ഒരു സംഘം ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ കാണാനിരിക്കെയാണ് ഫഡ്‌നാവിസിന്റെ നീക്കം.

ശിവസേനയുടെ കിഷോര്‍ തിവാരി ഇന്ന് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ ഭാഗവതിന് കത്ത് നല്‍കിയിരുന്നു. നിതിന്‍ ഗഡ്കരിയെ ഇറക്കി വിഷയം പരിഹരിക്കണമെന്നാണ് തിവാരി ആര്‍.എസ്.എസ് തലവനോട് ആവശ്യപ്പെട്ടത്. ആര്‍.എസ്.എസിന്റെ മൗനം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും തിവാരി പറഞ്ഞിരുന്നു.

ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം ഗഡ്കരിയെ കണ്ടിരുന്നു.

സേനയുമായി 24 മണിക്കൂര്‍ തുറന്ന ചര്‍ച്ച നടത്താനാണ് ബി.ജെ.പിയുടെ ഒടുവിലത്തെ തീരുമാനം. അതേസമയം, മുഖ്യമന്ത്രി കസേര വിട്ടുകൊടുക്കില്ലെന്നും ബി.ജെ.പി ആവര്‍ത്തിക്കുന്നു.

ഫഡ്‌നാവിസിന്റെ ഓഫീസില്‍ ഇന്ന് വൈകീട്ട് ചേര്‍ന്ന യോഗത്തിന് ശേഷം ഒരു നല്ല വാര്‍ത്ത വരാനുണ്ട് എന്നായിരുന്നു ബി.ജെ.പിയുടെ മുന്‍ മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനമൊഴികെയുള്ള മറ്റെന്ത് ചര്‍ച്ചയ്ക്കും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിയും ശിവസേനയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടതിനെത്തുടര്‍ന്നായിരുന്നു സംസ്ഥാനത്ത് വിജയം നേടാനായത്. എന്നാല്‍ ഫലപ്രഖ്യാപനം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കണമെന്ന ശിവസേനയുടെ ആവശ്യം ബി.ജെ.പി പരിഗണിക്കാത്തതായിരുന്നു അനിശ്ചിതത്വത്തിന് വഴിവെച്ചത്.

ഭരണത്തില്‍ 50:50 ഫോര്‍മുല പ്രയോഗിക്കണമെന്നായിരുന്നു ശിവസേന മുന്നോട്ടുവെച്ച ആശയം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ച് ചര്‍ച്ച വേണ്ടെന്നും അഞ്ച് വര്‍ഷവും ഫഡ്നാവിസ് ഭരിക്കുമെന്നുമാണ് ബി.ജെ.പി ആവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതടക്കമുള്ള കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്നാണ് സേന ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സേനയ്ക്ക് ഒന്നും രേഖാമൂലം എഴുതി നല്‍കാന്‍ ബി.ജെ.പി തയ്യാറല്ലെന്നാണ് ഫഡ്നാവിസുമായി അടുത്ത ബന്ധമുള്ള ബി.ജെ.പി നേതാവ് ഗിരിഷ് മഹാജന്‍ നല്‍കുന്ന സൂചന.

സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ശിവസേന വരുത്തുന്ന കാലതാമസത്തെയും ഗിരീഷ് മഹാജന്‍ കുറ്റപ്പെടുത്തി. സഞ്ജയ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം പങ്കുടുന്നതിനെച്ചൊല്ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളോട് തങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ഇന്ത്യാടുഡേയോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more