| Tuesday, 4th July 2023, 8:20 pm

ഡിപ്രെഷൻ ഒഴിവാക്കാൻ അത് സംഭവിക്കുമെന്ന് തന്നെ വിശ്വസിച്ചു; പത്ത് വര്ഷമാണെങ്കിൽ പോലും കാത്തിരുന്നേനെ: ദേവ് മോഹൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂഫിയും സുജാതയും എന്ന ചിത്രം നടക്കില്ലെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നെന്ന് നടൻ ദേവ് മോഹൻ. ചിത്രത്തിൻറെ പ്രൊഡക്ഷൻ നടക്കില്ലെന്ന് പറഞ്ഞപ്പോൾ ഈ സിനിമ നടക്കുമെന്നും സംവിധായകൻ ചിത്രത്തിനെപ്പറ്റി കൂടുതൽ പറയാതെ താൻ അതിൽ നിന്നും പിന്മാറില്ലെന്നും തീരുമാനിച്ചിരുന്നെന്ന് ദേവ് മോഹൻ പറഞ്ഞു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സ്ക്രിപ്റ്റ് ഒക്കെ കേട്ട് കുറച്ചു നാളുകൾക്ക് ശേഷം സൂഫിയുടെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ അയച്ച് തന്നു. ഞാൻ അതെന്റെ വാൾ പേപ്പർ ആക്കിയിട്ടു. ഞാൻ പൊതുവെ അങ്ങനെയൊന്നും ചെയ്യാത്ത ആളാണ്.

ഇതിനിടയിൽ ഒന്നും അതിഥി റാവു എന്ന പേര് ആരും പറഞ്ഞിട്ടില്ല. 2018ൽ കഥ കേട്ടു, 2019 ആയി ഞാൻ ഇടക്ക് വിജയ് സാറിനെ വിളിക്കും (വിജയ് ബാബു) എന്തായി കാര്യങ്ങൾ എന്നറിയാൻ.

ഞാൻ സൂഫിസത്തിനെപ്പറ്റി നല്ല റിസർച്ച് ഒക്കെ നടത്തി. ഇത് ഇത്രയും വൈകിയപ്പോൾ, ആ ഡിപ്രെഷൻ ഒഴിവാക്കാൻ ഞാൻ ഇത് നടക്കും, ഇത് സംഭവിച്ചിരിക്കും എന്നൊക്കെ വിശ്വസിക്കാൻ തുടങ്ങി. പിന്നെ സൂഫി ഡാൻസ് പഠിച്ചുതുടങ്ങി. അപ്പോൾ എന്റെ ഭാഗം ഞാൻ ചെയ്യുന്നുണ്ടെന്നുള്ള കോൺഫിഡൻസ് വന്ന് തുടങ്ങി. ഇനി ഇത് സംഭവിക്കും എന്നുള്ളത് ഞാൻ വിശ്വസിച്ചു.

2019 ഒക്കെ ആയപ്പോൾ സാരമില്ല ചിലപ്പോൾ ഇനിയിത് നടക്കില്ല വിട്ട് കളയാൻ
വീട്ടുകാർ പറഞ്ഞു. ഡയറക്ടറോ പ്രൊഡ്യൂസറോ പറയാതെ ഞാൻ ഇതിൽ നിന്നും പിന്മാറില്ലെന്ന് പറഞ്ഞു. അതിപ്പോ പത്ത് വർഷമാണെങ്കിലും ഞാൻ അതിനായി കാത്തിരിക്കും എന്നാണ് അന്ന് അവരോട് പറഞ്ഞത്,’ദേവ് മോഹൻ പറഞ്ഞു.

ഗുണശേഖർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ശാകുന്തളം ആണ് ദേവ് മോഹന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. കാളിദാസന്റെ ശാകുന്തളത്തെ ആധാരമാക്കി നിർമിച്ച ചിത്രത്തിൽ സാമന്തയാണ് ശകുന്തളയുടെ വേഷത്തിൽ എത്തിയത്. അദിതി ബാലൻ പ്രകാശ് രാജ്, ഗൗതമി, സച്ചിൻ ഖേദകർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത്.

Content Highlights: Dev Mohan on Sufiyum Sujatayum movie

We use cookies to give you the best possible experience. Learn more