ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വിവരങ്ങളും പ്രസിദ്ധീകരിക്കരുത്: ഹൈക്കോടതി
Kerala News
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വിവരങ്ങളും പ്രസിദ്ധീകരിക്കരുത്: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th December 2023, 9:19 am

കൊച്ചി: ലൈംഗീക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളുടെയും പേരും വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികളുടെ വിവരങ്ങളും കക്ഷികളുടെ വിവരങ്ങളും വാര്‍ത്തകളില്‍ പ്രസിദ്ധീകരിക്കുന്നത് ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് കോടതി പറയുന്നത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് നിരീക്ഷണം.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ഒരു കേസിലെ പ്രതിക്ക് ഒരു മാസത്തിനകം ജാമ്യം ലഭിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു പത്രത്തിന്റെ വൈബ്‌സൈറ്റില്‍ ഹരജിക്കാരനെ സംബന്ധിച്ച വിവരങ്ങളും ഹരജിക്കാരന്റെ കുടുംബത്തെ കുറിച്ചും വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.

വിചാരണ നേരിടുന്നയാള്‍ക്കും അന്തസിനും സ്വകാര്യതക്കും അവകാശമുണ്ടെന്ന് ഹരജിക്കാരന്‍ വാദിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളിലെ അതിജീവിതമാര്‍ക്ക് ലഭിക്കുന്ന സംരക്ഷണം കുറ്റാരോപിതരയാവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഈ ഹരജിയിലാണ് കോടതിയുടെ പുതിയ നിരീക്ഷണം. പീഡനക്കേസിലെ പ്രതിയുടെയും കുടുംബത്തിന്റെയും വിവരങ്ങള്‍ നല്‍കിയ വാര്‍ത്ത വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

content highlights: Details offenders should not be published: HC