| Thursday, 12th December 2019, 11:15 am

പൗരത്വ ഭേദഗതി ബില്‍: പ്രതിഷേധമടങ്ങാതെ അസം; മുഖ്യമന്ത്രിയുടെ വീടുനു നേരെ കല്ലേറ്; കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസമില്‍ പൗരത്വ ഭേദഗതി ബില്ലെനെതിരെയുള്ള പ്രതിഷേധം തുടരുന്നു. ആയിരക്കണിക്കിന് ആളുകളാണ് കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം തുടരുന്നത്.

ബുധനാഴ്ച വൈകീട്ട് 6:15 ന് ഏര്‍പ്പെടുുത്തിയ കര്‍ഫ്യൂ വ്യാഴാഴ്ച രാവിലെ 7 മണി വരെ തുടരുമെന്നാണ് അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി അദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു.കര്‍ഫ്യൂ ഉത്തരവ് ലംഘിച്ച് പ്രതിഷേധക്കാര്‍ ഗുവാഹത്തിയിലെ തെരുവുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡുകള്‍ തടയുകയും ചെയ്തു.

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ രണ്ട് ജില്ലകളിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകീട്ട് വരെയായിരുന്നു നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.

ഇന്നലെ വൈകുന്നേരം 7 മണിയോടെ അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര, രാഷ്ട്രീയ വകുപ്പ്) കുമാര്‍ സഞ്ജയ് കൃഷ്ണ അറിയിപ്പ് നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ലഖിനഗറിലെ വീടുനു നേരെ കല്ലെറിഞ്ഞതായി ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍ പറഞ്ഞു. ബി.ജെ.പി എം.എല്‍.എ പ്രസാന്ത ഫുകാന്‍, പാര്‍ട്ടി നേതാവ് സുഭാഷ് ദത്ത എന്നിവരുടെ വീടുകള്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പൊതു സമാധാനം സംരക്ഷിക്കുന്നതിനായി ബുധനാഴ്ച വൈകുന്നേരം 4 മണി മുതല്‍ മദ്യശാല അടച്ചുപൂട്ടാന്‍ ദിബ്രുഗഡ് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.

We use cookies to give you the best possible experience. Learn more