| Thursday, 11th July 2024, 8:49 am

മകനുണ്ടാവാത്തതിൽ നിരാശ; ദൽഹിയിൽ ഇരട്ട പെൺകുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടി പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹിയിൽ ഇരട്ട പെൺകുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടി പിതാവ്. 32 കാരനായ നീരജ് സോളങ്കി എന്നയാളാണ് തൻ്റെ ഇരട്ട പെൺകുഞ്ഞുങ്ങളെ കൊന്ന് ദൽഹിയുടെ പ്രാന്തപ്രദേശത്തുള്ള പൂത്ത്കലാനിലെ ഗ്രാമത്തിൽ കുഴിച്ചിട്ടത്. തുടർന്ന് നടന്ന തെരച്ചിലിൽ ഹരിയാനയിലെ റോഹ്‌തക്കിൽ നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് ഒരു മകൻ വേണമെന്നയിരുന്നു ആഗ്രഹമെന്നും പെൺകുട്ടികൾ ജനിച്ചതിൽ താൻ അസ്വസ്ഥനാണെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

നവജാത ശിശുക്കളുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തത്. 13 പൊലീസുകാരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സോളങ്കി തൻ്റെ ഇരട്ട പെൺമക്കളെ റോഹ്‌തക്കിൽ നിന്ന് ദൽഹിയിലേക്ക് കൊണ്ടുവന്ന് കൊലപ്പെടുത്തിയ ശേഷം അസുഖം മൂലം കുഞ്ഞുങ്ങൾ മരിച്ചുപോയെന്ന് ഭാര്യയോട് കള്ളം പറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജൂൺ മൂന്നിന് സുൽത്താൻപുരി പൊലീസ് സ്റ്റേഷനിൽ ഒരു പി.സി.ആർ കോൾ വരുകയായിരുന്നു. അതിൽ വിളിച്ചയാൾ തൻ്റെ 3 ദിവസം പ്രായമായ ഇരട്ട പെൺമക്കളെ കൊന്ന് ശ്‌മശാനത്തിൽ കുഴിച്ചിട്ടതാണെന്ന് പൊലീസിനോട് പറഞ്ഞു.

ഇതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നെന്ന് ഡി.സി.പി (ക്രൈം) അമിത് ഗോയൽ പറഞ്ഞു.

ജൂൺ അഞ്ചിനാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ പൊലീസിന് അനുമതി ലഭിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ട് പെൺകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി.

രാത്രി മുഴുവൻ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം അമ്മാവന് വിട്ട് നൽകുകയായിരുന്നു.

Content Highlight: Desperate for a son, man kills twin daughters, buries them in graveyard

We use cookies to give you the best possible experience. Learn more