| Thursday, 2nd May 2019, 6:30 pm

രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടിയെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഇത് ഇന്ത്യയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയാണിതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

മസൂദ് അസ്‌റിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നുള്ളത് ഇന്ത്യയുടെ ആവശ്യമായിരുന്നെന്നും ഇത് ഒരു പ്രത്യേക സംഭവവുമായി ബന്ധമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

‘മസൂദ് അസറിനെ ആഗോള തീവ്രവാദിയാക്കി പ്രഖ്യാപിക്കുക എന്നത് 1267 കമ്മറ്റികളുടെ തീരുമാനമാണ്. ഇത് ഒരു പ്രത്യേക സംഭവത്തെ ആസ്പദമാക്കിയുള്ളതല്ല. മസൂദ് അസറിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വളരെ കൃത്യമായ തെളിവുകള്‍ ഇന്ത്യ സമര്‍പ്പിച്ചിരുന്നു. ‘രവീഷ് കുമാര്‍ പറഞ്ഞു.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിലൂടെ മൂന്നുകാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാകിസ്താന്‍ ഉറപ്പുവരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.  സ്വത്തുക്കള്‍ മരവിപ്പിക്കുകയും ധനാഗമന മാര്‍ഗങ്ങള്‍ തടയുകയും ചെയ്യുക എന്നതാണ് ആദ്യത്തേത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വാങ്ങാനോ കൈവശം വയ്ക്കാനോ, വിതരണം ചെയ്യാനോ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ് മറ്റുരണ്ടും. ഇക്കാര്യം ഉറപ്പാക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more