| Tuesday, 9th April 2019, 2:29 pm

നോട്ട് നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചു; നേതൃത്വം നല്‍കിയത് അമിത്ഷാ; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ട് നിരോധത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.

നോട്ട് നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ രാത്തറേക്കറാണ് വീഡിയോയില്‍ ഇടപാടുകള്‍ വെളിപ്പെടുത്തുന്നത്. ഇദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്ന കാര്യങ്ങളാണ് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളത്തിലൂടെ തുറന്നുകാട്ടിയത്.

അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത ഡിപാര്‍ട്‌മെന്റുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തതെന്നും രാഹുല്‍ രാത്തേറക്കര്‍ പറയുന്നു.

പുതിയ കറന്‍സിയിലുള്ള ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് ആറ് മുന്‍പ് പ്രിന്റ് ചെയ്യപ്പെട്ടതാണ്. വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് അച്ചടിച്ചുകൊണ്ടുവന്ന നോട്ടുകള്‍ രാഷ്ട്രീയക്കാര്‍ക്ക് കൈമാറി. 320 കോടിയുടെ നോട്ടുകളാണ് ഒറ്റയടിക്ക് മാറ്റി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കാളികളാണ്. ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നും കപില്‍ സിബല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പുറത്തുവിട്ട ഇക്കാര്യത്തോട് പ്രതികരിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല.

We use cookies to give you the best possible experience. Learn more