| Saturday, 17th July 2021, 6:27 pm

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കലാണ് ജനാധിപത്യം; ഉത്തരാഖണ്ഡില്‍ അറവുശാലകള്‍ നിരോധിച്ചതിനെതിരെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ അറവുശാലകള്‍ നിരോധിച്ചതിനെതിരെ ഹൈക്കോടതി. മാംസനിരോധനം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ആര്‍.എസ്. ചൗഹാന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിമര്‍ശനം. അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം.

ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുക എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

‘ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്. ഒരു പൗരന്റെ ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം കഴിയും’ കോടതി ചോദിച്ചു.

ഹരജിക്കാര്‍ ഉന്നയിക്കുന്നത് ഗുരുതര അവകാശ പ്രശ്നമാണെന്നും ഭരണഘടനപരമായ വ്യാഖ്യാനം ആവശ്യമാണെന്നും കോടതി പറഞ്ഞു. നാളെ നിങ്ങള്‍ (സര്‍ക്കാര്‍) ആരും മാംസം കഴിക്കരുത് എന്ന് പറയുമെന്നും അഭിപ്രായപ്പെട്ടു.

ഒരു പൗരന് സ്വന്തം ഭക്ഷണക്രമം തീരുമാനിക്കാന്‍ അവകാശമുണ്ടോ അല്ലെങ്കില്‍ അത് ഭരണകൂടം തീരുമാനിക്കുമോ എന്നതാണ് ചോദ്യം. കേസിന് കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണ് ഹരിദ്വാര്‍ ജില്ലയിലെ അറവുശാലകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Democracy means protection of minorities’: HC questions ban on slaughterhouses in Haridwar

We use cookies to give you the best possible experience. Learn more