| Sunday, 1st September 2024, 9:26 am

നാലാമതും ജനിച്ചത് പെൺകുഞ്ഞ്; വീട്ടുകാരുടെ കുറ്റപ്പെടുത്തലിന് പിന്നാലെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നാലാമതും പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെയുള്ള വീട്ടുകാരുടെ കുറ്റപ്പെടുത്തൽ കാരണം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. ദൽഹിയിലെ ദ്വാരകയിലെ 28കാരിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം ബാഗിലാക്കി കെട്ടിടത്തിന് മുകളിലേക്ക് എറിയുകയായിരുന്നു.

ആവർത്തിച്ച് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിൻ്റെ പേരിൽ താൻ നിരന്തരം സാമൂഹിക അവഹേളനം നേരിട്ടിരുന്നെന്ന് അറസ്റ്റിലായ ശിവാനി പൊലീസിനോട് പറഞ്ഞു. തന്റെ നാലാമത്തെ കുഞ്ഞിനെയാണ് ശിവാനി ശ്വാസം മുട്ടിച്ച് കൊന്നത്. ഇതിന് മുമ്പ് ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങൾ അസുഖം ബാധിച്ച് മരണമടഞ്ഞിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ 5.30 ന് ഖ്യാല പൊലീസ് സ്റ്റേഷനിൽ ആറ് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കോൾ വന്നെന്നും തുടർന്ന് പൊലീസ് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്നെന്നും ഡി.സി.പി പറഞ്ഞു.

‘ ശിവാനി തലേദിവസം രാത്രി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരുന്നു. തുടർന്ന് മാതാപിതാക്കളുടെ വീട്ടിലേക്ക് വരികയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞിന് പാൽ കൊടുത്ത ശേഷം അവൾ കുഞ്ഞിന്റെ അരികിൽ ഉറങ്ങി. പുലർച്ചെ 4:30 ഓടെ അവൾ ഉണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ല എന്നായിരുന്നു ശിവാനി പറഞ്ഞത്,’ പ്രാഥമിക അന്വേഷണത്തിൽ ഡി.സി.പി പറഞ്ഞു.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ തങ്ങൾ ഉടൻ അന്വേഷണം നടത്തിയെന്നും സി.സി.ടി.വി പരിശോധിക്കാനൊരുങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ ശിവാനി തുന്നലുകൾ നീക്കാൻ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞു. ഇത് തങ്ങൾക്ക് വിചിത്രമായി തോന്നിയെങ്കിലും അവരുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

തിരച്ചിൽ തുടരുന്നതിനിടെ തൊട്ടടുത്ത വീടിൻ്റെ ടെറസിൽ ഒരു ബാഗ് കിടക്കുന്നത് പൊലീസ് കണ്ടു. തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

ശിവാനിയുടെ വിചിത്ര പെരുമാറ്റം പൊലീസിന് ആദ്യമേ സംശയം ഉണ്ടായിരുന്നതിനാൽ ഒരു സംഘം ഉടൻ തന്നെ ശിവാനി തുന്നലുകൾ നീക്കം ചെയ്യാൻ പോയ ആശുപത്രിയിലേക്ക് ചെല്ലുകയായിരുന്നു. ഉടൻ തന്നെ ശിവാനിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ അവർ പൊട്ടിത്തെറിക്കുകയും തൻ്റെ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു.

കൂടുതൽ ചോദ്യം ചെയ്യലിൽ, ഇത് തൻ്റെ നാലാമത്തെ പെൺകുഞ്ഞാണെന്നും വീട്ടുകാരും കുടുംബവും പെൺകുഞ്ഞിന് ജന്മം നൽകിയതിൽ തന്നെ അവഹേളിച്ചെന്നും ഇത് താങ്ങാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശിവാനി പറഞ്ഞു.

താൻ ചെയ്ത ക്രൂരമായ പ്രവർത്തി കാരണം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും കുടുംബാംഗങ്ങളോട് എന്ത് പറയണമെന്ന് അറിയില്ലെന്നും അതിനാലാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത് ശിവാനിയെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Content Highlight: Delhi woman kills newborn daughter, cites social stigma over fourth girl child

We use cookies to give you the best possible experience. Learn more