| Wednesday, 2nd September 2020, 12:16 pm

പൗരത്വ പ്രക്ഷോഭ അറസ്റ്റുകളില്‍ ഇടപെട്ട് കോടതി; കഫീല്‍ ഖാന് പിന്നാലെ പിഞ്ച്രാതോഡ് അംഗത്തിനും ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിഞ്ച്ര തോഡ് പ്രവര്‍ത്തകയും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ദേവാംഗന കലിതക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ചൊവ്വാഴ്ച ദേവാംഗനക്ക് ജാമ്യം അനുവദിച്ചത്.

ലോക്ക്ഡൗണിനിടെ മെയ് 24നാണ് ദേവാംഗനയെയും നതാഷ നര്‍വാള്‍ എന്ന പ്രവര്‍ത്തകയെയും പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ഇവരെ തടങ്കലില്‍ വെക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് സുരേഷ് കുമാര്‍ 25000 രൂപയും വ്യക്തിഗത ബോണ്ടും ആള്‍ജാമ്യത്തിലും ഇവര്‍ക്ക് പുറത്തിറങ്ങാവുന്നതാണെന്ന് വ്യക്തമാക്കുകയായിരുന്നു.

തെളിവ് നശിപ്പിക്കുമെന്നോ ഇവര്‍ മറ്റാരെയെങ്കിലും സ്വാധീനിക്കുമെന്നോ പറയുന്നതില്‍ കഴമ്പില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ആരോപിച്ച് ദേവാംഗനയെയും നതാഷയെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ദല്‍ഹി കലാപം, കൊലപാതകം എന്നിവയില്‍ ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാനും കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്.

എന്നാല്‍ കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി പറഞ്ഞു. കഫീല്‍ ഖാന് ജാമ്യം അനുവദിച്ച കോടതി അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയും ചെയ്തു.

വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചു. അലഹാബാദ് ഹൈക്കോടതി കഫീല്‍ ഖാന് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പിഞ്ച്രാ തോഡ് അംഗം ദേവാംഗനക്ക് ദല്‍ഹിഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: delhi violence pinjra tod activist devangana kalita gets bail after police fail to give evidence

We use cookies to give you the best possible experience. Learn more