'അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്, 'തുക്‌ഡെ തുക്‌ഡെ' ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായെന്ന്' അമിത് ഷാ
Citizenship Amendment Act
'അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്, 'തുക്‌ഡെ തുക്‌ഡെ' ഗ്യാങ്ങിനെ പാഠം പഠിപ്പിക്കാന്‍ സമയമായെന്ന്' അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th December 2019, 2:58 pm

 

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദല്‍ഹിയിലുണ്ടായ എല്ലാ അക്രമങ്ങള്‍ക്കും പിന്നില്‍ കോണ്‍ഗ്രസ് മാത്രമാണെന്നും ദല്‍ഹിയിലെ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തെ ഒരു പാഠം പഠിപ്പിക്കാന്‍ സമയമായെന്നും അമിത് ഷാ ഭീഷണിപ്പെടുത്തി.

അടുത്ത വര്‍ഷം ദല്‍ഹിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആരും (പ്രതിപക്ഷ പാര്‍ട്ടികള്‍) ഒന്നും പറഞ്ഞില്ല. എന്നാല്‍ അവര്‍ പാര്‍ലമെന്റിന് പുറങ്ങിയ ശേഷം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി” -ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘തുക്‌ഡെ-തുക്‌ഡെ’ സംഘത്തെ ശിക്ഷിക്കേണ്ട സമയമാണിതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നഗരത്തിലെ അക്രമത്തിന് അവര്‍ ഉത്തരവാദികളാണ്. ദല്‍ഹിയിലെ ജനങ്ങള്‍ അവരെ ശിക്ഷിക്കണം- ”-അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കാന്‍ ബി.ജെ.പി സംഘപരിവാര്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന പദവമാണ് ‘തുക്‌ഡെ തുക്‌ഡെ’.

ഈ മാസം ആദ്യം പാര്‍ലമെന്റ് അനുമതി നല്‍കിയ പുതിയ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ എതിര്‍ത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

‘കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളും ചില നഗര നക്‌സലുകളും ചേര്‍ന്ന് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നായിരുന്നു മോദി പറഞ്ഞത്.

എല്ലാ മുസ്ലിങ്ങളേയും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കുമെന്നാണ് അവര്‍ പറയുന്നത്. ആരും രാജ്യത്തെ മുസ്ലിങ്ങളേയും തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയോ ഇന്ത്യയില്‍ ഒരു തടങ്കല്‍ കേന്ദ്രങ്ങളോ ഇല്ല – എന്നായിരുന്നു മോദിയുടെ പ്രസ്താവന.

എന്നാല്‍ രാജ്യത്ത് നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണം ആരംഭിക്കാനിരിക്കുന്നതുമായ തടങ്കല്‍ കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിയുടെ പ്രസ്താവനക്ക് മറുപടി നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ