മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി
India
മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2024, 3:55 pm

ന്യൂദൽഹി: ദൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി ഏപ്രിൽ ഒന്ന് വരെ നീട്ടി. ദൽഹി റൗസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി ഉത്തരവിട്ടത്.

തനിക്കെതിരെ ആരോപണം ഇല്ലെന്നും ഒരു കോടതിയും തന്നെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും കെജ്‌രിവാള്‍ കോടതിയില്‍ വാദിച്ചു. തന്റെ പേര് പറയാന്‍ കേസിലെ പ്രതികളെ ഇ.ഡി നിര്‍ബന്ധിച്ചെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ അംഗീകാരവും നിയമാനുസൃതം നേടിയാണ് മദ്യനയം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘ആം ആദ്മിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതി ആണ്,’ കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ കെജ്‌രിവാളിന്റെ വാദങ്ങള്‍ ഇ.ഡി കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. കെജ്‌രിവാള്‍ അഴിമതി പണമായി 100 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇ.ഡി കോടതിയില്‍ ആരോപിച്ചു. മുഖ്യമന്ത്രി നിയമത്തിന് അതീതനല്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക നിയമമില്ലെന്നും ഇ.ഡി വ്യക്തമാക്കി.

ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അരവിന്ദ് കെജ്‌രിവാളിനെ ദല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.

കെജ്‌രിവാളിനെ വീണ്ടും ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ.ഡി കോടതിയില്‍ അപേക്ഷിച്ചത്. കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെജ്‌രിവാളിനെ ജയിലില്‍ ഇരുന്ന് ഭരിക്കാന്‍ അനുവദിക്കില്ലെന്ന ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യം ചെയ്യലിന് പിന്നാലെ മദ്യനയക്കേസിലെ മുഖ്യ സൂത്രധാരന്‍ കെജ്‌രിവാള്‍ ആണെന്നാണ് ഇ.ഡി ആരോപിച്ചത്. ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പത്ത് ദിവസത്തെ കോടതി അപേക്ഷ നല്‍കിയെങ്കിലും ആറ് ദിവസം മാത്രമാണ് കോടതി അനുവദിച്ചിരുന്നത്. കെജ്‌രിവാള്‍ എത്ര ദിവസം കസ്റ്റഡിയില്‍ തുടര്‍ന്നാലും അദ്ദേഹം തന്നെ ആയിരിക്കും ദല്‍ഹി മുഖ്യമന്ത്രിയെന്നാണ് എ.എ.പി ആവര്‍ത്തിക്കുന്നത്.

അതിനിടെ, കെജ്‌രിവാളിനെ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റണമെന്ന പൊതുതാത്പര്യ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കോടതി ഇടപടേണ്ട വിഷയമല്ലെന്ന് പറഞ്ഞാണ് ഹരജി തള്ളിയത്. കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് അവകാശപ്പെടുന്ന സുര്‍ജിത് സിങ് യാദവ് എന്ന വ്യക്തി നല്‍കിയ ഹരജിയാണ് തള്ളിയത്.

ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. സാമ്പത്തിക അഴിമതി ആരോപണത്തില്‍ നടപടി നേരിടുന്ന ഒരു വ്യക്തി മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ഹരജി.

Content Highlight: Delhi’s Rouse Avenue Court has reserved its order in CM Arvind Kejriwal’s ED custodial remand case