| Thursday, 17th December 2020, 9:48 am

ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പൊലീസിന് ദല്‍ഹി സര്‍ക്കാരിന്റെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കി ദല്‍ഹി സര്‍ക്കാര്‍. ബുധനാഴ്ചയാണ് അനുമതി നല്‍കിയത്.

മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്, നതാഷ നര്‍വാള്‍, ദേവങ്കണ കലിത, മുന്‍ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകരായ താഹിര്‍ ഹുസൈന്‍, ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി കേസെടുക്കുന്നതിനാണ് അനുമതി നല്‍കിയത്.

ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നവംബര്‍ 22 നാണ് ദല്‍ഹി പൊലീസ് ഖാലിദിനും മറ്റ് പ്രതികള്‍ക്കുമെതിരെ കേസ് ചാര്‍ജ് ചെയ്യുന്നത്.

എന്നാല്‍ അന്ന് ഇവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്താന്‍ പൊലീസിന് ദല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് യു.എ.പി.എ ചുമത്താനുള്ള അനുമതി നല്‍കിയിരുന്നെങ്കിലും രാജ്യദ്രോഹം ചുമത്താനുള്ള അനുമതി നല്‍കിയിരുന്നില്ല.

ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ നടപടിയെന്ന് അറസ്റ്റിലാവര്‍ പറഞ്ഞിരുന്നു.

അതേസമയം, പൊലീസിന്റെ കുറ്റപത്രം പരിശോധിച്ചത് പ്രകാരം ”പ്രഥമദൃഷ്ട്യാ പ്രതികള്‍ രാജ്യദ്രോഹവും ക്രിമിനല്‍ ഗൂഢാലോചനയും നടത്തിയതായി കാണപ്പെട്ടുവെന്നുമാണ് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Delhi riots: Govt sanctions sedition charges against Umar Khalid, Sharjeel Imam, others

We use cookies to give you the best possible experience. Learn more