national news
ദല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയെ പ്രതി ശ്വാസംമുട്ടിച്ചു, ആയിരത്തിലധികം അശ്ലീല സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിച്ചു; കോടതിയില്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 22, 11:10 am
Wednesday, 22nd September 2021, 4:40 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയെ പ്രതി പൂജാരി രാധേ ശ്യാം ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. ഇതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്.

കുട്ടിയെ ഇയാള്‍ നേരത്തെയും ലൈംഗികാക്രമണത്തിന് ഇരയാക്കിയിട്ടുണ്ട്. 1300ലധികം അശ്ലീല വെബ്സൈറ്റുകള്‍ ഇയാള്‍ ആക്സസ് ചെയ്തിട്ടുണ്ടെന്ന് സേര്‍ച്ച് ഹിസ്റ്ററിയില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി നങ്കലിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. പ്രദേശത്തെ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി. പിന്നാലെയെത്തിയ പൂജാരി കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അമ്മയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പൂജാരി അമ്മയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

കുട്ടിയുടെ ശരീരത്തിലെ മുറിപ്പാടുകള്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയെ ശ്മശാനത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തുകയായിരുന്നു.

ഇതിനുപിന്നാലെ പൂജാരി രാധേ ശ്യാമിനെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Delhi Rape Victim, 9, Was Suffocated By Priest, Police Tells Court