| Sunday, 17th May 2020, 7:03 pm

അതിഥി തൊഴിലാളികളെ ദല്‍ഹി അതിര്‍ത്തി വഴി ഉത്തര്‍പ്രദേശിലേക്ക് കടത്തി വിട്ടു; കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്ഡൗണിനിടെ നിയമങ്ങള്‍ പാലിക്കാതെ അതിഥി തൊഴിലാളികളെ ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ സഹായിച്ചു എന്ന് ആരോപിച്ച് ദല്‍ഹി കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. കോണ്‍ഗ്രസ് ദല്‍ഹി അദ്ധ്യക്ഷന്‍ അനില്‍ ചൗധരിയെയാണ് കരുതല്‍ തടങ്കലിലാക്കിയത്.

അനില്‍ ചൗധരി തയ്യാറാക്കിയ നിരവധി വാഹനങ്ങളിലായി കുറെയേറെ അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തി കടന്നെന്ന് പൊലീസ് പറഞ്ഞു. 300ഓളം പേര്‍ രാവിലെ തന്നെ അതിര്‍ത്തിയിലുണ്ടായെന്ന് പൊലീസ് പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് അനില്‍ ചൗധരിയുടെ വീട്ടില്‍ പൊലീസ് എത്തിയതും കരുതല്‍ തടങ്കലിലാക്കിയതും. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതിഥി തൊഴിലാളികളെ സന്ദര്‍ശിച്ചതിന് പിറ്റേ ദിവസമാണ് ഈ സംഭവം.

അതിഥി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി പാര്‍ട്ടി സംസ്ഥാന ആസ്ഥാനം ദല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി വിട്ടുകൊടുത്തിരുന്നു. രാജീവ് ഭവനെന്ന സംസ്ഥാന ആസ്ഥാനമാണ് തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തതെന്ന്  അനില്‍ ചൗധരി പറഞ്ഞിരുന്നു.

അമ്പത്തോളം പേര്‍ക്ക് ഒരേ സമയം ഇവിടെ താമസ്സിക്കുന്നുണ്ടെന്നും അവര്‍ക്ക് മൂന്നു നേരവും ഭക്ഷണവും മാസ്‌കുകളും സാനിറ്റൈസറും നല്‍കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള ട്രെയിന്‍ ടിക്കറ്റും നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും അനില്‍ ചൗധരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more