| Monday, 29th May 2023, 4:20 pm

ദല്‍ഹിയെ നടുക്കി 16കാരിയുടെ അരുംകൊല; 20കാരന്‍ അറസ്റ്റില്‍; നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഷാബാദ് ഡയറിയില്‍ 16കാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ സാഹില്‍ ആണ് അറസ്റ്റിലായത്.

ഇയാള്‍ പെണ്‍കുട്ടിയെ നിരവധി തവണ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും, തലയില്‍ സ്ലാബ് കൊണ്ടെറിഞ്ഞ് പലതവണ മുറിവേല്‍പ്പിക്കുകയും ചെയ്തതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ദാരുണമായ കൊലയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നും, ഞായറാഴ്ച രാത്രി ഇവര്‍ തമ്മിലുണ്ടായ വഴക്കിന് പിന്നാലെയാണ് യുവാവ് പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും ദില്ലി പൊലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി പ്രദേശവാസികള്‍ ഇതുവഴി കടന്നുപോകുന്നുണ്ടായിരുന്നു എങ്കിലും ആരും തടയാന്‍ ശ്രമിച്ചില്ലെന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ദല്‍ഹി പൊലീസിലെ എട്ടംഗ സംഘമാണ് പ്രതിയെ യു.പിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ ദേഹത്ത് നിരവധി മുറിവുകളുണ്ടെന്നും ഇരുപതോളം തവണ കുത്തേറ്റതായും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

സംഭവത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടുക്കം രേഖപ്പെടുത്തി. കേസിന്റെ മേല്‍നോട്ടച്ചുമതല ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെ ഏല്‍പ്പിച്ചതായും കെജ്‌രിവാള്‍ അറിയിച്ചു.

‘പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയാണ് പകല്‍വെളിച്ചത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവം ദൗര്‍ഭാഗ്യകരവും ദുഖകരവുമാണ്. ക്രിമിനലുകള്‍ക്കിടയില്‍ ഭയമില്ലാതായിരിക്കുന്നു. ദല്‍ഹി ജനതയുടെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണന. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ക്രമസമാധാന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം’ കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: delhi police arrests murderer of minor girl in shahbad dairy

We use cookies to give you the best possible experience. Learn more