| Friday, 5th November 2021, 4:37 pm

വായുമലിനീകരണം കണക്കിലെടുക്കാതെ പടക്കം പൊട്ടിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് ബി.ജെ.പി; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ ദല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ ബി.ജെ.പിക്കെതിരെ പരസ്യമായ വിമര്‍ശനവുമായി ദല്‍ഹി സര്‍ക്കാരിലെ പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ്. മനപ്പൂര്‍വം പടക്കം പൊട്ടിച്ച് മലിനീകരണമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരുമാണെന്നാണ് ആം ആദ്മി നേതാവ് പറഞ്ഞത്.

പടക്കങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ദല്‍ഹി സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചായിരുന്നു ആളുകള്‍ രാജ്യതലസ്ഥാനത്ത് ദീപാവലി വ്യാപകമായി ആഘോഷിച്ചത്. ”വലിയൊരു വിഭാഗം ആളുകള്‍ പടക്കം പൊട്ടിച്ചിട്ടില്ല. ഞാന്‍ അവര്‍ക്കെല്ലാം നന്ദി പറയുന്നു. എന്നാല്‍ ചിലര്‍ മനപൂര്‍വം പടക്കം പൊട്ടിച്ച് പ്രശ്‌നമുണ്ടാക്കി. ബി.ജെ.പിയാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്,” ഗോപാല്‍ റായ് പറഞ്ഞു.

പാടശേഖരങ്ങളും പൊന്തക്കാടുകളും തീയിട്ടതിലൂടെ ഉണ്ടായ പുകയും മലിനീകരണത്തിന് കാരണമായതായി മന്ത്രി പറഞ്ഞു.

മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സിന്റെ എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റ് ഏജന്‍സി പുറത്തുവിട്ട കണക്കനുസരിച്ച് ദല്‍ഹിയുടെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 531 ആണ്. ഗുരുതരമായ മലിനീകരണ തോത് ആണ് ഇത് സൂചിപ്പിക്കുന്നത്.

വേള്‍ഡ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കില്‍ ഇതിലും മോശമാണ് ദല്‍ഹിയിലെ മലിനീകരണതോത്. 999 ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സര്‍ക്കാര്‍ വിലക്ക് ലംഘിച്ച് തലസ്ഥാനത്ത് വ്യാപകമായ തോതില്‍ പടക്കം പൊട്ടിച്ചുകൊണ്ട് ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറിയത്.

ഉത്തര്‍ പ്രദേശിലെ നോയിഡ, ഗാസിയാബാദ്, ഹരിയാനയിലെ ഫരീദാബാദ്, ഗുര്‍ഗാവ് എന്നിവിടങ്ങളിലും മലിനീകരണ തോത് പരിധി കടന്നിട്ടുണ്ട്. ഞായറാഴ്ചയ്ക്ക് മുമ്പായി സാഹചര്യം മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi minister says BJP instigated people to burst firecrackers on purpose

We use cookies to give you the best possible experience. Learn more