| Friday, 14th April 2023, 5:57 pm

ദല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാള്‍ ഹാജരാകണമെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി സി.ബി.ഐ. ഏപ്രില്‍ 16ന് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം.

നേരത്തെ സമാനമായ കേസില്‍ മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.

മദ്യനയക്കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി ഐ.ടി. വിഭാഗം മേധാവി വിജയ് നായര്‍ മനീഷ് സിസോദിയയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും പ്രതിനിധിയായാണ് സൗത്ത് ഗ്രൂപ്പുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് അന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ പറഞ്ഞിരുന്നു.

ഇത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചുവെന്നും സി.ബി.ഐ പറഞ്ഞിരുന്നു.

ഫെബ്രുവരി 26നായിരുന്നു സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. 2021-22 വര്‍ഷത്തേക്കുള്ള എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്.

അന്വേഷണത്തോട് സിസോദിയ സഹകരിച്ചില്ലെന്ന് സി.ബി.ഐ ആരോപിച്ചെങ്കിലും ഇത് തെറ്റാണെന്നും താന്‍ ആദ്യഘട്ടം മുതല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും സിസോദിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ സിസോദിയയുടെ അറസറ്റ് രാഷ്ട്രീയ പ്രേരിതമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

മമത ബാനര്‍ജി, കെ.ചന്ദ്രശേഖര്‍ റാവു, ഭഗ്വന്ദ് മാന്‍, തേജസ്വി യാദവ്, ഉദ്ധവ് താക്കറേ, ഫറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ് എന്നിവര്‍ സംയുക്തമായാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.

content highlight:

We use cookies to give you the best possible experience. Learn more