കശ്മീര്‍ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
national news
കശ്മീര്‍ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th October 2023, 9:20 am

ന്യൂദല്‍ഹി: 2010 ല്‍ കശ്മീര്‍ വിഷയത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ എഴുത്ത്കാരി അരുന്ധതി റോയ്, കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍പ്രൊഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണരുടെ അനുമതി. രാജ്യദ്രോഹ ,യു.എ.പി.എ എന്നീ വകുപ്പുകള്‍ പ്രകാരം ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്.

2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനായി രൂപീകരിച്ച സമിതി സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ നിരവധിപേര്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നരോപിച്ച് കശ്മീര്‍ സമൂഹ്യ പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് പരാതി നല്‍കിയിരുന്നു. കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുക എന്ന വിഷയമാണ് ഇവര്‍ ചര്‍ച്ച ചെയ്തതെന്നും പ്രചരിപ്പിച്ചതെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പ്രസംഗം പ്രകോപനപരവും പൊതു സമാധാനത്തെ ചോദ്യം ചെയുന്നതുമാണെന്നും ഇയാള്‍ പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും സൈന്യം പിടിച്ചടക്കിയതാണെന്നും കശ്മീര്‍ സ്വാതന്ത്രത്തിനായി എല്ലാശ്രമവും നടത്തണമെന്നും അരുന്ധതി റോയും മറ്റുള്ളവരും പറഞ്ഞതായി എഫ്.ഐ.ആര്‍. പ്രസംഗത്തിന്റെ സി .സി.ടി. .വി,  ഡി.വി.ഡി. ദൃശ്യങ്ങളും തെളിവായി സമര്‍പ്പിച്ചിരുന്നു.

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ദേശീയോദ്ഗ്രഥനത്തിനെതിരായ പ്രസംഗം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കല്‍ വകുപ്പുകള്‍(505) പ്രകാരം 2010 നവംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഐ.പി.സി സെക്ഷന്‍ 124 എ (രാജ്യദ്രോഹം) പ്രകാരമുള്ള കുറ്റത്തിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അപേക്ഷയില്‍ തീരുമാനം ഇപ്പോള്‍ എടുക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതി നിര്‍ദ്ദേശിച്ചെന്ന്് ദല്‍ഹി പൊലീസ് പറഞ്ഞതായി രാജ് നിവാസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സി.ആര്‍.പി.സി 196 വകുപ്പ് പ്രകാരംകേസെടുക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കി. ഇതിന് സംസ്ഥാന സരക്കാറിന്റെ അനുമതി ആവശ്യമാണ്.

കേസിലെ മറ്റ് രണ്ട് പ്രതികളായ കശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയും ദല്‍ഹി സര്‍വകലാശാല അധ്യാപകനായ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ ഗീലാനിയും കേസിന്റെ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

content highlight: Delhi LG approves procecution of Arundhati Roy