| Tuesday, 25th June 2024, 3:42 pm

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കി ദല്‍ഹി ഹൈക്കോടതി. ജാമ്യത്തെ എതിര്‍ത്ത് ഇ.ഡി സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ജാമ്യം അനുവദിച്ച് കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.

ഇ.ഡിയുടെ മുഴുവന്‍ വാദങ്ങളും കേട്ടിട്ടല്ല വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. പി.എം.എല്‍.എ വകുപ്പ് നിര്‍ദേശിക്കുന്ന ഇരട്ട വ്യവസ്ഥ വിചാരണ കോടതി പാലിച്ചോയെന്ന് സംശയമുള്ളതായും ഹൈക്കോടതി വിധിയില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ജാമ്യ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കോടതി ഉത്തരവ് അസാധരാണമാണെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ താത്കാലികമായി ഇടപെടുന്നില്ലെന്നും അന്തിമ വിധി വന്നതിന് ശേഷം ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദല്‍ഹിയിലെ റൗസ് അവന്യൂ കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയില്‍ കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ട് വിചാരണ കോടതി പറഞ്ഞിരുന്നു.

കെജ്‌രിവാളിനോട് ഇ.ഡി പക്ഷപാതപരമായി പെരുമാറുന്നതായും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

ഇത് ചോദ്യം ചെയ്ത് കൊണ്ടാണ് വെള്ളിയാഴ്ച ഇ.ഡി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ വാദങ്ങള്‍ പൂര്‍ണമായി കേള്‍ക്കാതെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇ.ഡി പറഞ്ഞിരുന്നു.

ആറ് മണിക്കൂര്‍ വാദം കേട്ടതിന് ശേഷം വിധി പറയുന്നതിന് വേണ്ടി ഹൈക്കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. അന്ന് വിചാരണ കോടതി വിധി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു.

Content Highlight: Delhi High Court Stays Arvind Kejriwal’s Bail

We use cookies to give you the best possible experience. Learn more