| Tuesday, 20th April 2021, 9:09 pm

നിങ്ങള്‍ രോഗികളോട് ഓക്‌സിജന്‍ കിട്ടുന്നതുവരെ കാത്തിരിക്കാന്‍ പറയുമോ?; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി ഹൈക്കോടതി. കേന്ദ്രത്തിന്റെ വാക്‌സിന്‍, ഓക്‌സിജന്‍ വിതരണ നയത്തെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി രംഗത്തെത്തിയത്. ആവശ്യമുള്ള ഇടങ്ങളിലേക്ക് മരുന്ന് എത്തിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

കൊവിഡുമായ ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച് സംസാരിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിപിന്‍ സംഘി, രേഖ പല്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

‘മരുന്ന് ഉണ്ടായിട്ടും ആവശ്യമുള്ള ഇടങ്ങളിലേക്ക് നല്‍കാതെ അതിന് പകരം മറ്റു ഇടങ്ങളിലേക്ക് മരുന്ന് കൊടുത്തയക്കുകയാണ് എന്ന് പറയുമ്പോള്‍, ഉറപ്പാണ് രക്തക്കറ അവരുടെ കൈകളില്‍ തന്നെയാണ്,’ കോടതി പറഞ്ഞു.

ദല്‍ഹിയില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി, അത് വ്യവസായ കേന്ദ്രങ്ങളില്‍നിന്നും ലഭ്യമാക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു.

‘വ്യവസായങ്ങള്‍ക്ക് കാത്തുനില്‍ക്കാം, കൊവിഡ് രോഗികള്‍ക്ക് അതിന് സാധിക്കില്ലല്ലോ, ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്,’ കോടതി പറഞ്ഞു.

ഓക്‌സിജന് ക്ഷാമം നേരിടുന്നത് കാരണം ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും കോടതി പറഞ്ഞു.

ഏപ്രില്‍ 22 മുതല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കുമെന്നാണ് കേന്ദ്രം പറഞ്ഞത്. എന്നാല്‍ എന്തിനാണ് അതുവരെ കാത്തു നില്‍ക്കുന്നതെന്ന് കോടതി തിരിച്ചു ചോദിച്ചു. ഏപ്രില്‍ 22 വരെ നിങ്ങള്‍ രോഗികളോട് കാത്തിരിക്കൂ എന്ന് പറയാന്‍ പോവുകയാണോ എന്നും കോടതി ചോദിച്ചു.

വെറും മൂന്ന് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ഐ.സി.യു ബെഡുകള്‍ ആവശ്യമുള്ളതെന്നും അതില്‍ തന്നെ 24 ലിറ്റര്‍ ഓക്‌സിജനാണ് ഐ.സി.യു രോഗികള്‍ക്ക് ആവശ്യമുള്ളതെന്നും 10 ലിറ്റര്‍ ആണ് അല്ലാത്ത രോഗികള്‍ക്ക് ആവശ്യമുള്ളതെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

700 എം. ടി ഓക്‌സിജന്‍ ചോദിച്ച ദല്‍ഹി സര്‍ക്കാരിന് നിലവില്‍ 378 എം. ടി ഓക്‌സിജന്‍ നല്‍കി കഴിഞ്ഞുവെന്നും കേന്ദ്രം പറഞ്ഞു.

എന്നാല്‍ 130 കോടി ജനങ്ങളുള്ളതില്‍ കൊവിഡ് പിടിപെടാത്ത ബാക്കി ജനതയെ എങ്കിലും രക്ഷിക്കണമെന്ന് കോടതി പറഞ്ഞു. തങ്ങള്‍ ഇവിടെ ഉള്ളത് ഭരിക്കാനല്ലെന്നും എന്നാല്‍ കേന്ദ്രം സാഹചര്യം മനസിലാക്കി പെരുമാറണമെന്നും കോടതി പറഞ്ഞു.

25,462 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 32,000 കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹിയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ദല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അറിയിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi High Court slams Centre and asks will govt ask patients to wait for oxygen?

Latest Stories

We use cookies to give you the best possible experience. Learn more