| Wednesday, 26th February 2020, 3:15 pm

'1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല'; അമിക്കസ് ക്യൂറിയെ നിയമിച്ച് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കുനേരെയുണ്ടായ അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ദല്‍ഹി ഹൈക്കോടതി. രാജ്യത്തെ മറ്റൊരു 1984ലേക്ക് തള്ളിവിടരുതെന്നും ഈ കോടതി നോക്കിനില്‍ക്കുമ്പോള്‍ അതിന് അനുവദിക്കില്ലെന്നും ഹൈകോടതി പറഞ്ഞു.

സെഡ് കാറ്റഗറി സുരക്ഷയുള്ള ആളുകള്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലെത്തി നിയമപരമായി നടപടികള്‍ കൈക്കൊള്ളുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് മികച്ച സുരക്ഷ നല്‍കണം. ദല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചു. അഡ്വ. സുബൈദ ബീഗമാണ് അമിക്കസ് ക്യൂറിയാവുക.

കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയായിരുന്നു.ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം, കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോയും കോടതിയില്‍ ഹാജരാക്കി. പ്രസംഗത്തിന്റെ പൂര്‍ണരൂപം കോടതി സോളിസിറ്റര്‍ ജനറലിന് കൈമാറി.

We use cookies to give you the best possible experience. Learn more