| Sunday, 25th February 2024, 11:37 am

ദൽഹിയിലെ മെഹ്റോളിയിൽ തകർത്ത പള്ളിയിൽ പ്രാർത്ഥനക്ക് അനുമതി നിഷേധിച്ച് ദൽഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹിയിലെ മെഹ്റോളിയിൽ തകർത്ത അഖൂന്ദ്ജി മസ്ജിദിൽ ബറാത്ത് ദിനവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾക്ക് അനുമതി നൽകാൻ വിസമ്മതിച്ച് ദൽഹി ഹൈക്കോടതി.

ബറാത്ത് രാവിൽ മുസ്‌ലിങ്ങളിലെ ചില വിഭാഗം അല്ലാഹുവിൽ നിന്ന് തങ്ങൾക്കും പൂർവികർക്കും പാപമോചനം തേടി പ്രാർത്ഥനകൾ സംഘടിപ്പിക്കാറുണ്ട്.

ദൽഹി വഖഫ് ബോർഡിന് കീഴിലുള്ള പരിപാലന കമ്മിറ്റിയാണ് ഹരജി നൽകിയത്. നിലവിൽ ദൽഹി നഗരവികസന അതോറിറ്റിയുടെ (ഡി.ഡി.എ) കൈവശമുള്ള ഭൂമിയിൽ തൽസ്ഥിതി തുടരാൻ കോടതി ഉത്തരവുണ്ടെന്ന് ജസ്റ്റിസ് പുരുഷേന്ദ്ര കുമാർ ഖോരവ്‌ ചൂണ്ടിക്കാട്ടി.

600 വർഷം പഴക്കമുള്ള പള്ളി അനധികൃത കയ്യേറ്റമെന്നാരോപിച്ച് ഡി.ഡി.എ പൊളിച്ചുമാറ്റിയ പരാതിയുടെ ഭാഗമായാണ് പ്രാർത്ഥന സംഘടിപ്പിക്കുന്നതിനുള്ള ഹരജി നൽകിയത്.

സമീപത്തെ കല്ലറയിൽ ബന്ധുക്കളെ അടക്കം ചെയ്തിട്ടുള്ള വിശ്വാസികൾക്ക് ബറാത്ത് രാവിൽ പ്രാർത്ഥന നടത്തുവാൻ അനുവാദം നൽകണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു.

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയിൽ കുറേ വർഷങ്ങളായി പ്രാർത്ഥന നടന്നുവരുന്നുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

പള്ളി പൊളിച്ചുമാറ്റിയ കേസിൽ മാർച്ച്‌ എഴിലേക്ക് വിധി പറയാൻ മാറ്റിവെച്ച സാഹചര്യത്തിൽ ഇപ്പോൾ മറ്റ് നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ട് അപേക്ഷ തള്ളുകയാണെന്നും കോടതി പറഞ്ഞു.

ജനുവരി 30നാണ് സഞ്ജയ്‌ വനഭൂമിയിലെ അനധികൃത നിർമിതിയെന്ന് ആരോപിച്ച് ഡി.ഡി.എ അഖൂൻജി മസ്‌ജിദും ബെഹ്‌റുൽ ഉലൂം മദ്രസയും പൊളിച്ചുമാറ്റിയത്.

Content Highlight: Delhi HC refuses to permit Shab-e-Barat prayers at Akhoondji mosque in Mehrauli

Latest Stories

We use cookies to give you the best possible experience. Learn more