| Friday, 21st December 2018, 11:40 am

കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സജ്ജന്‍ കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. 1984 സിഖ് വിരുദ്ധ കലാപത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിനു പിന്നാലെയായിരുന്നു സജ്ജന്‍ കുമാര്‍ ഹരജി നല്‍കിയത്.

സജ്ജന്‍കുമാറിന് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ദല്‍ഹി ഹൈക്കോടതി പറഞ്ഞത്.

ഡിസംബര്‍ 31 ന് കീഴടങ്ങാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് ജനുവരി 31 ആക്കിത്തരണമെന്നായിരുന്നു സജ്ജന്‍ കുമാറിന്റെ അഭ്യര്‍ത്ഥന.

തനിക്ക് മൂന്നു മക്കളും എട്ട് കൊച്ചുമക്കളുമുണ്ടെന്നും സ്വത്തുക്കളുടെ കാര്യത്തില്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്നുമാണ് സജ്ജന്‍ കുമാര്‍ തന്റെ അപേക്ഷയില്‍ പറഞ്ഞത്.

അതിനിടെ, ജീവപര്യന്തം തടവുശിക്ഷ ലഭിച്ച സജ്ജന്‍ കുമാര്‍ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചാല്‍ ഇരകളെ കൂടി മേല്‍ക്കോടതി കേള്‍ക്കണമെന്ന് കാണിച്ച് കവിയറ്റ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

Also read:ഇങ്ങനെപോയാല്‍ പിറവം പള്ളി കേസ് പരിഗണിക്കാന്‍ ജഡ്ജിമാര്‍ ഇല്ലാതെ വരുമെന്ന് ജസ്റ്റിസ് ചിദംബരേഷ്; കേസില്‍ നിന്നും രണ്ടാമത്തെ ബെഞ്ചും പിന്മാറി

എന്നാല്‍, സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന് താന്‍ കക്ഷികളെ ഉപദേശിച്ചിട്ടുണ്ടെന്ന് ഇരകള്‍ക്കു വേണ്ടി ഹാജരായ അഡ്വ.എച്ച്.എസ് ഫൂല്‍ക പറഞ്ഞു. ജീവപര്യന്തം തടവുശിക്ഷയാണ് മരണശിക്ഷയേക്കാള്‍ വലുതെന്നും അദ്ദേഹം പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് സജ്ജന്‍കുമാര്‍ ശിക്ഷിക്കപ്പെടുന്നത്. കൊലപാതകം, ഗൂഢാലോചന, സിഖുകാര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പ്രകോപനപരമായി പ്രസംഗിച്ചു, പ്രത്യേക മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളും മറ്റും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്.

നാനാവതി കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സി.ബി.ഐ രണ്ടാമതൊരു കേസ് കൂടി സജ്ജന്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ശിക്ഷിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.

We use cookies to give you the best possible experience. Learn more