| Sunday, 6th June 2021, 11:09 am

'ഞങ്ങളുടെ അറിവോടെയല്ല'; നഴ്‌സുമാര്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി ദല്‍ഹിയിലെ ജി.ബി. പന്ത് ആശുപത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജോലി സ്ഥലത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ദല്‍ഹിയിലെ ജി.ബി. പന്ത് ആശുപത്രിയുടെ ഉത്തരവ് റദ്ദാക്കി. ആശുപത്രിയുടെ അനുമതിയോടെയോ അറിവോടെയോ അല്ല ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് കഴിഞ്ഞ ദിവസം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിരുന്നു.

ആശുപത്രിയില്‍ മലയാളത്തില്‍ സംസാരിക്കരുതെന്നും ജോലി സ്ഥലത്ത് ഹിന്ദിയോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാവുയെന്നാണ് നിര്‍ദ്ദേശം.

മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍ രോഗികളോട് മലയാളത്തില്‍ സംസാരിക്കാറില്ലെന്നാണ് ആശുപത്രിയിലെ മലയാളി നഴ്‌സ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്.

അതേസമയം, ഉത്തരവിനെതിരെ അശുപത്രിയിലെ മലയാളി നഴ്‌സുമാര്‍ക്ക് പുറമെ വിവാദ സര്‍ക്കുലറില്‍ പ്രതിഷേധവുമായി ദല്‍ഹിയിലെ മറ്റു ആശുപത്രികളിലെ നഴ്‌സുമാരും രംഗത്ത് എത്തിയിരുന്നു.

മലയാളം മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം നിര്‍ത്തണമെന്നുമാണ് വിഷയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

നേരത്തെ ശശി തരൂര്‍ എം.പിയും സര്‍ക്കുലറിനെതിരെ രംഗത്ത് എത്തിയിരുന്നു. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍ക്കുലര്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Delhi GB Hospital cancelled the order not to speak Malayalam in Hospital

We use cookies to give you the best possible experience. Learn more