അഫ്ഗാന്റെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കരുത്; എട്ട് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
World News
അഫ്ഗാന്റെ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കരുത്; എട്ട് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th November 2021, 4:23 pm

ന്യൂദല്‍ഹി: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നതിനോ പരിശീലിപ്പിക്കുന്നതിനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനോ അഫ്ഗാനിസ്ഥാനിലെ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രാദേശിക ഉച്ചകോടി.

ഇന്ത്യ, റഷ്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉച്ചകോടി വിലയിരുത്തി. അഫ്ഗാന് സാധ്യമായ എല്ലാ മാനുഷിക സഹായവും നല്‍കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ചയായി

അഫ്ഗാന്‍ ഒരിക്കലും ആഗോള ഭീകരതയുടെ സുരക്ഷിത താവളമാകില്ലെന്ന് ഉറപ്പാക്കാന്‍, ഭീകരതയെ അതിന്റെ എല്ലാ അര്‍ഥത്തിലും നേരിടാനുള്ള തങ്ങളുടെ പ്രതിബദ്ധതയും യോഗം ചര്‍ച്ച ചെയ്‌തെന്ന് എട്ട് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും മൗലികാവകാശങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ സംഭവ വികാസങ്ങള്‍ അവിടത്തെ ജനങ്ങള്‍ക്ക് മാത്രമല്ല, അയല്‍രാജ്യങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Delhi Declaration For “Secure, Stable Afghanistan” At 8-Nation Dialogue