നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്ന് ഇ.ഡിയോട് ദല്‍ഹി കോടതി
national news
നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്ന് ഇ.ഡിയോട് ദല്‍ഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2024, 8:05 am

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി കോടതി. ഇ.ഡി. നിയമം കയ്യിലെടുക്കരുതെന്നും അധികാരം കവരാന്‍ ശ്രമിക്കരുതെന്നും ദല്‍ഹി റൗസ് അവന്യൂ കോടതി കോംപ്ലക്‌സിലെ പ്രത്യേക കോടതി ജഡ്ജി വിശാല്‍ ഗോഗ്നെ ഒരു കേസ് പരിഗണിക്കവെ പറഞ്ഞു.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വിയാദവിന്റെ അനുയായിയായ അമിത് കത്യാല്‍ എന്ന വ്യവസായിയുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ ചകിത്സിച്ച ഡോക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത് സമന്‍സ് ലഭിച്ചവര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഇ.ഡി.യെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ഒരു കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പരിധിയില്‍ പോലും വരാത്ത ആളുകളെ പി.എം.എല്‍.എ നിയമപ്രകാരം വിളിച്ചു വരുത്തുന്നതിനെയാണ് കോടതി വിമര്‍ശിച്ചത്. കോടതികളോടും നിയമത്തോടും മറുപടി പറയേണ്ട ഒരു ഏജന്‍സി എന്ന നിലയില്‍ ഇ.ഡി എല്ലാ അധികാരങ്ങളും അഹപരിച്ചെടുക്കരുതെന്നും കോടതി വിമര്‍ശിച്ചു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനും ആസ്തികള്‍ കണ്ടെത്താനുമാണ് ആളുകളെ വിളിച്ചു വരുത്താനുള്ള അധികാരം വിനിയോഗിക്കേണ്ടതെന്നും കോടതി ഇ.ഡിയോട് പറഞ്ഞു.

ലാലു പ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്ന കാലത്ത് ഭൂമിയും മറ്റും സമ്മാനമായി വാങ്ങി റെയില്‍വെയില്‍ അനധികൃതമായി ജോലി നല്‍കിയെന്ന കേസിലാണ് അമിത് കത്യാലിനെ കഴിഞ്ഞ വര്‍ഷം ഇ.ഡി. അറസ്റ്റ് ചെയ്തത്. ഈ ആരോപണത്തില്‍ നേരത്തെ സി.ബി.ഐയും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസില്‍ ഇ.ഡി ഇടപെട്ടത്.

ഇതിന്റെ തുടരന്വേഷണങ്ങള്‍ക്ക് വേണ്ടിയാണ് അമിത് കത്യാലിനെ ചികിത്സിച്ച ഡോക്ടര്‍മാരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ഇ.ഡി വിളിപ്പിച്ചത്. ഇത് ചോദ്യം ചെയ്ത് ഡോക്ടര്‍മാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസുമായി ബന്ധമില്ലാത്ത സാധാരക്കണാരായ ജനങ്ങള്‍ക്കെതിരെ പി.എം.എല്‍.എ ആക്ട് ഉപയോഗിക്കാനാകില്ലെന്നാണ് കോടതി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിരിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു നിരീക്ഷണം.

content highlights: Delhi court tells ED not to try to take law into hands