ന്യൂദൽഹി: പ്രശസ്ത ചിത്രകാരൻ എം എഫ് ഹുസൈന്റെ ചിത്ര വിവാദത്തിൽ കേസ് വേണ്ടെന്ന് ദൽഹി കോടതി. രണ്ട് ചിത്രങ്ങളും പിടിച്ചെടുത്ത സാഹചര്യത്തിലാണ് മറ്റ് നടപടികൾ വേണ്ടെന്ന് കോടതി പറഞ്ഞിരിക്കുന്നത്.
രണ്ട് വിവാദ ചിത്രങ്ങൾ പ്രദർശിപ്പിച്ചതിന് ദൽഹി ആർട്ട് ഗാലറിക്കും അതിൻ്റെ ഡയറക്ടർമാർക്കും എതിരെ എഫ്.ഐ.ആർ ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളുകയായിരുന്നു. അഭിഭാഷകയായ അമിതാ സച്‌ദേവ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത് .
ദൽഹി ആർട്ട് ഗാലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ, നെറ്റ്‌വർക്ക് വീഡിയോ റെക്കോർഡർ (എൻ.വി.ആർ), പ്രസ്തുത പെയിൻ്റിങ്ങുകൾ എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. അതിനാൽ കൂടുതൽ നടപടികൾ വേണ്ടെന്ന് കോടതി പറഞ്ഞു.
ഈ ഘട്ടത്തിൽ അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്ന് കൂടുതൽ അന്വേഷണവും തെളിവുകളുടെ ശേഖരണവും ആവശ്യമില്ല, കാരണം എല്ലാ തെളിവുകളും രേഖകളും പരാതിക്കാരൻ്റെ കൈവശം തന്നെയുണ്ട്,’ പട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സാഹിൽ മോംഗ പറഞ്ഞു.
പ്രശസ്ത കലാകാരൻ്റെ രണ്ട് പെയിൻ്റിങ്ങുകൾ ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രങ്ങളാണെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഒരു എക്‌സിബിഷൻ സംഘാടകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് അഭിഭാഷക അമിതാ സച്ച്‌ദേവ തൻ്റെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളായ ഗണപതിയെയും ഹനുമാനെയും സംശയാസ്പദമായ രീതിയിലും മോശം രീതിയിലും ചിത്രീകരിച്ചുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
ചിത്രങ്ങളില്‍ ഹിന്ദു ദൈവങ്ങളെ അശ്ലീലതയോടെ ചിത്രീകരിച്ചുവെന്നാരോപിച്ച് എം.എഫ് ഹുസൈന്റെ രണ്ട് ചിത്രങ്ങള്‍ കണ്ടുകെട്ടാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടിരുന്നു. ദല്‍ഹി ആര്‍ട്ട് ഗാലറിയായിരുന്ന ഡി.എ.ജയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കുറ്റകരമാണെന്നും കണ്ടുകെട്ടണമെന്നുമാണ് ദല്‍ഹി കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആധുനിക കലാകാരന്മാരില്‍ ഒരാളാണ് എം.എഫ് ഹുസൈന്‍. ഇന്ത്യന്‍ പിക്കാസോ എന്ന വിശേഷണം ലഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
Content Highlight: Delhi court rejects FIR plea for MF Husain paintings, asks lawyer to present evidence