| Friday, 24th February 2023, 11:10 am

ദല്‍ഹി ആം ആദ്മി കൗണ്‍സിലര്‍ പവന്‍ സെരാഹത്ത് ബി.ജെ.പിയിലേക്ക്; പാര്‍ട്ടി മാറ്റം എം.സി.ഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി കൗണ്‍സിലര്‍ പവന്‍ സെരാഹത്ത് ബി.ജെ.പിയില്‍ ചേര്‍ന്നു. എം.സി.ഡി സ്റ്റാന്റിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടരുന്നതിനിടിയിലാണ് ഭവന്‍ വാര്‍ഡിലുള്ള കൗണ്‍സിലറുടെ പാര്‍ട്ടി മാറ്റം.

നേരത്തേ ബി.ജെ.പി സ്റ്റാന്റിങ് കമ്മിറ്റിയില്‍ മൂന്ന് സീറ്റ് തികക്കാന്‍ വേണ്ടിയാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ഉന്നയിച്ചിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പി സംഘര്‍ഷം ഉണ്ടാക്കിയിരുന്നു.

തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ എ.എ.പി നേരത്തേ വിജയം ഉറപ്പിച്ചിരുന്നു. ഡല്‍ഹി മേയറായി ആംആദ്മിയുടെ ഷെല്ലി ഒബ്രോയി ബുധനാഴ്ച തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ബി.ജെ.പിയും ആംആദ്മിയും യോഗത്തില്‍ പരസ്പരം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെയും പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും കാരണം സഭ വെള്ളിയാഴ്ചത്തേക്ക് പിരിയുകയായിരുന്നു.

സ്റ്റാന്റിങ് കമ്മിറ്റിയില്‍ ആറ് സീറ്റാണുള്ളത്. നാല് സ്ഥാനാര്‍ത്ഥികള്‍ എ.എ.പിക്കും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിക്ക് വേണ്ടിയും മത്സരിക്കും.

മൂന്ന് സ്ഥാനാര്‍ത്ഥികളെ ആം ആദ്മിക്കും രണ്ട് സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിക്കും ഉറപ്പായും ജയിപ്പിക്കാന്‍ സാധിക്കും.എന്നാല്‍ പവന്‍ സെരാഹത്തിന്റെ പാര്‍ട്ടി മാറ്റത്തോട് കൂടി ബി.ജെ.പിക്ക് എം.സി.ഡി.സ്റ്റാന്റിങ് കമ്മിറ്റിയില്‍ മൂന്ന് സീറ്റ് ഉറപ്പിക്കാം.

content highlight: Delhi Aam Aadmi councilor Pawan Serahat to BJP; Party change during MCD Standing Committee elections

We use cookies to give you the best possible experience. Learn more