| Monday, 24th August 2020, 1:39 pm

'രാജസ്ഥാനില്‍ പ്രതിരോധിച്ചു, മണിപ്പൂരില്‍ പ്രതിരോധിച്ചു, എന്നിട്ടും ഞങ്ങള്‍ക്ക് ബി.ജെ.പിയുമായി സഖ്യം'; വിയോജിപ്പറിയിച്ച് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിയോജിപ്പറിയിച്ച് കത്തയച്ച നേതാക്കള്‍ക്ക് ബി.ജെ.പിയുമായി കൂട്ടുണ്ടാകാമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

”കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്! ‘

കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ” എന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്. അത്തരത്തിലൊരു പരാമര്‍ശത്തില്‍ വേദനയുണ്ടായെന്നാണ് നേതാക്കളുടെ പ്രതികരണം.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്.

ഇത്തരത്തിലൊരു കത്ത് ബി.ജെ.പിക്ക് സഹായകരമായെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, ബി.ജെ.പിയുടെ നിര്‍ദേശത്തോടെയാണ് ഇത്തരമൊരു കത്ത് അയച്ചതെന്ന തോന്നല്‍ ആരിലെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുറത്തുപോകുന്നതില്‍ മടിയില്ല’ എന്നായിരുന്നു ഗുലാം നബി ആസാദ് യോഗത്തില്‍ പറഞ്ഞത്.

അമ്മയ്ക്ക് സുഖമില്ലാതായ അവസരത്തില്‍ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച കത്തുകള്‍ അയച്ചതെന്തിനാണെന്നായിരുന്നു രാഹുല്‍
പ്രവര്‍ത്തക സമിതി യോഗത്തില്‍ ചോദിച്ചത്. ഇത്തരത്തില്‍ വിയോജിക്കുന്നവര്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാകാമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാജസ്ഥാനിലും മധ്യപ്രദേശിലും പാര്‍ട്ടി പ്രതിസന്ധികള്‍ നേരിടുന്ന അവസരമായിരുന്നു. ആ അവസരത്തിലാണ് അമ്മയ്ക്ക് സുഖമില്ലാതായത്. അപ്പോള്‍ തന്നെ ഈ കത്ത് അയക്കേണ്ട കാര്യമെന്തായിരുന്നുവെന്നാണ് രാഹുല്‍ ചോദിച്ചത്.

ഇത്തരമൊരു കത്ത് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും കത്തിലെ ഉള്ളടക്കം ക്രൂരമായിരുന്നെന്നും എ.കെ ആന്റണിയും പ്രതികരിച്ചിരുന്നു.

ഉന്നത നേതൃത്വത്തിനോട് തിരുത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 23 പേര്‍ രംഗത്തു വന്നത് കോണ്‍ഗ്രസിനു കനത്ത പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: Defended Congress in Rajasthan, Manipur…we are colluding with BJP, asks Kapil Sibal

We use cookies to give you the best possible experience. Learn more