| Saturday, 7th November 2020, 8:43 am

ബാലുശ്ശേരിയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി ഉണ്ണികുളത്ത് ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഉണ്ണികുളം നെല്ലിപ്പറമ്പില്‍ രതീഷ് ( 32) ആണ് പൊലീസ് സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേപ്പാള്‍ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ ആറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് വഴക്കിട്ട് കുട്ടിയുടെ അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയി.

രാത്രി ഇവരെ അന്വേഷിച്ച് അച്ഛന്‍ പോയ സമയത്ത് പ്രതി ഇവരുടെ വീട്ടില്‍ എത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

രാത്രി പതിനൊന്നോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്.പീഡനത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലാണ്.

സംഭവത്തില്‍ വടകര റൂറല്‍ എസ്.പി. എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സി.ഐ ജീവന്‍ ജോര്ജ്ജ്, എസ്.ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, പൃഥ്വിരാജ് എന്നിവരാണ് രതീഷിനെ പിടികൂടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Defendant in rape case of six-year-old girl in Kozhikkode Balussery attempts suicide; Serious injury

We use cookies to give you the best possible experience. Learn more