| Wednesday, 10th April 2019, 4:07 pm

റഫാല്‍: സുപ്രീം കോടതിയിലെ തിരിച്ചടിയ്ക്കു പിന്നാലെ പരാതിക്കാര്‍ക്കെതിരെ കേന്ദ്ര പ്രതിരോധ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാല്‍ വിഷയത്തില്‍ പുറത്തുവന്ന രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പരാതിക്കാര്‍ക്കെതിരെ കേന്ദ്ര പ്രതിരോധ മന്ത്രാലയം. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള അപൂര്‍ണമായ ചിത്രം നല്‍കാനാണ് ഹരജിക്കാര്‍ ശ്രമിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം. പൂര്‍ണമല്ലാത്ത കാര്യങ്ങളാണ് പരാതിക്കാര്‍ കോടതിയില്‍ നല്‍കിയിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു.

റഫാലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സി.എ.ജി ആവശ്യപ്പെട്ട രേഖകളും ഫയലുകളും നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

റഫാലില്‍ മോദി സര്‍ക്കാറിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖകള്‍ ദ ഹിന്ദു പത്രം പുറത്തുവിട്ടിരുന്നു. ഇത് തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതിക്കാര്‍ക്കെതിരെ പ്രതിരോധ മന്ത്രാലയം രംഗത്തുവന്നത്.

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ വെളിച്ചത്തില്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പി. മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. റാഫേല്‍ ഇടപാടില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നത്.

We use cookies to give you the best possible experience. Learn more