| Tuesday, 24th December 2019, 12:17 pm

ജാര്‍ഖണ്ഡ് ഏല്‍പ്പിച്ച പ്രഹരം രാജ്യസഭയിലേക്ക്; മൂന്നില്‍ നിന്ന് ബി.ജെ.പി പൂജ്യത്തിലേക്കോ? കണക്കുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ബി.ജെ.പിയെ ഏറ്റവുമധികം ബാധിക്കുക പാര്‍ലമെന്റില്‍. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമ്പോഴേക്കും ബി.ജെ.പിക്ക് രാജ്യസഭയില്‍ ജാര്‍ഖണ്ഡില്‍ നിന്ന് ഒരൊറ്റ എം.പി പോലും ഉണ്ടാകാന്‍ സാധ്യതയില്ല.

ആറ് രാജ്യസഭാംഗങ്ങളാണ് ജാര്‍ഖണ്ഡില്‍ നിന്നു രാജ്യസഭയിലുള്ളത്. ബി.ജെ.പിക്ക് ജാര്‍ഖണ്ഡില്‍ നിന്നു മൂന്നു രാജ്യസഭാംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ഓരോന്നു വീതവും. ആറാമത്തെയാള്‍ സ്വതന്ത്രനാണ്.

ഇതില്‍ 2020, 2022, 2024 വര്‍ഷങ്ങളില്‍ രണ്ട് രാജ്യസഭാ സീറ്റുകളില്‍ വീതം തെരഞ്ഞെടുപ്പ് നടക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയെത്തുടര്‍ന്ന് കനത്ത പോരാട്ടമായിരിക്കും ബി.ജെ.പിക്കിനി രാജ്യസഭയിലേക്കു നടത്തേണ്ടിവരിക. നിയമസഭയിലെ അംഗങ്ങളുടെ വോട്ടുകൊണ്ടാണ് രാജ്യസഭയിലേക്ക് ആളുകള്‍ എത്തേണ്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

81 എം.എല്‍.എമാരുള്ള സഭയില്‍ 28 പേരുടെ പിന്തുണയാണ് ഒരു രാജ്യസഭാ സീറ്റ് വിജയിക്കാന്‍ വേണ്ടത്. ബി.ജെ.പിക്കാവട്ടെ, 25 സീറ്റുകള്‍ മാത്രമാണുള്ളത്. ജെ.എം.എമ്മിനും സഖ്യകക്ഷികള്‍ക്കും 47 സീറ്റുകളുമുണ്ട്.

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചാ (പ്രജാതാന്ത്രിക്) അഥവാ ജെ.വി.എമ്മിന് മൂന്ന് സീറ്റുകളാണുള്ളത്. അവരുടെ പിന്തുണ തങ്ങള്‍ക്കു ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതു സാധ്യമായാല്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ പോക്കറ്റിലാക്കാന്‍ ബി.ജെ.പിക്കാവും.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജെ.വി.എം ബി.ജെ.പിയുമായി അകലം പാലിക്കുകയാണ്. ആ അകല്‍ച്ച തുടര്‍ന്നാല്‍ ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിനാവും ആറ് സീറ്റുകളും.

We use cookies to give you the best possible experience. Learn more