ചാൻസ് ചോദിച്ച് അന്ന് ആന്റണി ചേട്ടന് മെസേജ് അയച്ചു, അദ്ദേഹം എനിക്ക് മറ്റൊരാളുടെ നമ്പർ തന്നു: ദീപക് പറമ്പോൽ
Entertainment
ചാൻസ് ചോദിച്ച് അന്ന് ആന്റണി ചേട്ടന് മെസേജ് അയച്ചു, അദ്ദേഹം എനിക്ക് മറ്റൊരാളുടെ നമ്പർ തന്നു: ദീപക് പറമ്പോൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th September 2024, 10:08 am

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടനാണ് ദീപക് പറമ്പോൽ. പിന്നീട് വന്ന തട്ടത്തിൻ മറയത്തിലെയും തിരയിലെയും വേഷങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഈയിടെ ഇറങ്ങിയ കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രങ്ങളിലും പ്രകടനങ്ങളിലൂടെ ദീപക് കയ്യടി നേടിയിരുന്നു. സിനിമയിലേക്ക് വരുന്നതിന് മുമ്പ് പലരോടും അവസരം ചോദിക്കാറുണ്ടായിരുന്നുവെന്ന് പറയുകയാണ് ദീപക്.

ചില കഥാപാത്രങ്ങളോട് നോ പറയേണ്ടി വരുമെന്നും പണ്ട് സ്ഥിരമായി നിർമാതാവ് ആന്റണി പെരുമ്പാവൂരിന് അവസരം ചോദിച്ച് മെസേജ് അയക്കുമായിരുന്നുവെന്നും ദീപക് പറയുന്നു. അന്ന് ആന്റണി പെരുമ്പാവൂർ മറ്റൊരാളുടെ നമ്പർ തന്നെന്നും എന്നാൽ അത് വഴി കിട്ടിയ അവസരം ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷമായിരുന്നുവെന്നും ദീപക് പറഞ്ഞു. എന്നാൽ അങ്ങനെ അഭിനയിക്കാൻ തനിക്ക് താത്പര്യം ഇല്ലായിരുന്നുവെന്നും ദീപക് മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ പറഞ്ഞു.

‘ചിലപ്പോൾ നോ പറയേണ്ടിവരും. ഇഷ്ടമാകാതെ തെരഞ്ഞെടുത്താൽ ഒരുപക്ഷേ, സിനിമയിൽ നിന്നുതന്നെ പുറത്താവും. ചില നോ പറച്ചിലുകൾ ജീവിതത്തിൽ തുണയായിട്ടുണ്ട്. സിനിമയിൽ എത്തുന്നതിന് മുമ്പ് അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ട്.

എൻ്റെ ഒരു സുഹ്യത്ത് എയർടെല്ലിൽ കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവായിരുന്നു. അവന് ഒരിക്കൽ നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ നമ്പർ കിട്ടി. അതെനിക്ക് തന്നു. ഞാൻ എന്നും ആൻ്റണിച്ചേട്ടനെ ചാൻസ് ചോദിച്ച് വിളിക്കും. ഒരുദിവസം ഫോട്ടോ മെയിൽ അയക്കാൻ പറഞ്ഞു.

മെയിൽ കിട്ടിയോ എന്ന് ചോദിക്കാൻ ഞാൻ വീണ്ടും വിളിച്ചു. ആ സമയം എനിക്ക് അദ്ദേഹം മനോഹരൻ പയ്യന്നൂർ എന്ന ഒരാളുടെ നമ്പർ തന്നു. ഞാൻ അദ്ദേഹത്തെയും നിരന്തരം വിളിച്ചു. ഒരുദിവസം വിളിച്ചപ്പോൾ എറണാകുളത്ത് ഒരു സ്ഥലത്ത് ഷൂട്ടിങ് നടക്കുന്നുണ്ടെന്നും വേണമെങ്കിൽ വന്ന് നോക്കെന്നും പറഞ്ഞു.

തൊട്ടടുത്ത ദിവസം തന്നെ ലൊക്കേഷനിൽ പോയി മനോഹരേട്ടനെ കണ്ടു. കാത്തിരിക്ക്, എന്തേലുമുണ്ടോ എന്ന് നോക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വൈകുന്നേരമായപ്പോൾ എന്നെ വിളിച്ചു. ഈ സിനിമയിൽ വലിയ റോളുകളൊന്നുമില്ലെന്നും ഒരു സീനിൽ വേണമെങ്കിൽ ബാക്കിൽ നിൽക്കാമെന്നും മുഖം സ്ക്രീനിൽ വരുമെന്നും പറഞ്ഞു.

ആന പ്രസവിച്ച് കിടക്കുന്ന സീനിൽ അവിടെ കൂടിനിൽക്കുന്നവരിൽ ഒരാൾ. അതായിരുന്നു രംഗം. ഞാൻ കുറെ ആലോചിച്ചു. ആ സീനിനോട് താത്പര്യം തോന്നിയില്ല. ജൂനിയർ ആർട്ടിസ്റ്റായാൽ എന്നും അങ്ങനെ അങ്ങനെ തന്നെ തുടരേണ്ടി വരുമോ എന്നായിരുന്നു എന്റെ ചിന്ത,’ദീപക് പറയുന്നു.

Content Highlight: Deepak Parambol Talk About Antony Perumbavoor