മന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ട്, പക്ഷേ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദീപ പി. മോഹനന്‍
Kerala
മന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ട്, പക്ഷേ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ദീപ പി. മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th November 2021, 11:35 am

കോട്ടയം: നീതി ഉറപ്പാക്കുമെന്ന മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് എം.ജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ദളിത് ഗവേഷക ദീപ പി. മോഹനന്‍. മന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഉറപ്പല്ല നടപടിയാണ് വേണ്ടതെന്ന് ദീപ പറഞ്ഞു.
അധ്യാപകന് എതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ദീപ വ്യക്തമാക്കി.

സ്റ്റാറ്റിയൂട്ടിന് വിരുദ്ധമായി നന്ദകുമാറും വി.സി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാന്‍ സാബു തോമസ് തയ്യാറാകാത്തത്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും മന്ത്രിക്ക് കൈമാറാന്‍ തയ്യാറെന്നും ദീപ പി. മോഹനന്‍ പറഞ്ഞു.

ദീപ പി. മോഹനന് നീതി ഉറപ്പാക്കുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ അല്‍പ്പം മുന്‍പ് അറിയിച്ചത്.

ഹൈക്കോടതിയും പട്ടികവര്‍ഗ്ഗ കമ്മീഷനും നേരത്തെത്തന്നെ ദീപയുടെ പരാതിയില്‍ ഇടപെട്ടിട്ടുള്ളതാണെന്നും ഇവകൂടി പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു.

ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

ദീപ പി. മോഹനന്‍ നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാര്‍ത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ കണ്ട് സര്‍വകലാശാലാ അധികൃതര്‍ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു.

ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങള്‍ക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി, ലാബ്, ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നല്‍കാമെന്നും താന്‍ തന്നെ ഗൈഡായി പ്രവര്‍ത്തിക്കാമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും.

ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

ഇതൊരുറപ്പായെടുത്ത് സമരത്തില്‍നിന്നു പിന്മാറണമെന്ന് വിദ്യാര്‍ത്ഥിനിയോട് അഭ്യര്‍ത്ഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തതെന്നും മന്ത്രി ആര്‍.ബിന്ദു ഫേസ്ബുക്കിലെഴുതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Deepa Comment After Minister statement About Her Strike