| Thursday, 27th June 2024, 8:48 am

തുടർച്ചയായി മൂന്ന് ദിവസം സത്യപ്രതിജ്ഞക്ക് വിളിച്ചു; സഭയിലെത്താതെ തരൂർ, എത്തിയത് സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: തുടർച്ചയായ മൂന്നാം ദിവസവും സത്യപ്രതിജ്ഞക്ക് വിളിച്ചിട്ട് എത്താതിരുന്ന തിരുവനന്തപുരം എം.പി ശശി തരൂർ ലോക്സഭയിൽ എത്തുന്നത് സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സത്യപ്രതിജ്ഞക്കായി വിളിച്ചിട്ടും ശശി തരൂർ ഹാജരായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ 11 മണിക്ക് സ്പീക്കർ തെരഞ്ഞെടുപ്പിന് മുമ്പ് പ്രൊ ടൈം സ്പീക്കർ ഭർതൃ ഹരി മെഹ്താബ് ശശി തരൂരിനെ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യാൻ വിളിക്കുകയായിരുന്നു.

Also Read: വീഡിയോ ചിത്രീകരിച്ചാൽ തടയരുത്; പ്രകോപനപരമായ സാഹചര്യം നേരിടാൻ പൊലീസിന് കഴിയണം: ഹൈക്കോടതി

എന്നാൽ തരൂർ എത്തിയത് സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞായിരുന്നു. തരൂർ സഭയിൽ എത്തുന്നില്ലെന്ന് കണ്ടതോടെ സഭ സ്പീക്കർ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയായിരുന്നു.

ശബ്ദവോട്ടിന് ഓം ബിർളയെ സ്പീക്കറായി തെരഞ്ഞെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദന പ്രസംഗം നടത്തുമ്പോൾ ആയിരുന്നു തരൂർ എത്തിയത്. അരമണിക്കൂർ വൈകി 11 :30ന് ആണ് അദ്ദേഹം പ്രതിപക്ഷ നിരയുടെ വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നത്.

അൽപനേരം പ്രസംഗിക്കുന്ന പ്രധാനമന്ത്രിയെ നോക്കി നിന്ന ശേഷം അദ്ദേഹം കോൺഗ്രസ് എം.പി മാരുടെ ഏറ്റവും പിന്നിലെ നിരയിൽ പോയി ഇരിക്കുകയായിരുന്നു. തുടർന്ന് ഒരു കുറിപ്പെഴുതി മാർഷൽ മുഖേനെ സ്പീക്കർക്ക് കൊടുത്തെങ്കിലും അത് തിരസ്ക്കരിക്കപ്പെടുകയായിരുന്നു.

ശശി തരൂരിനെ കൂടാതെ ആറ് എം.പി മാരും സത്യപ്രതിജ്ഞ ചെയ്യാനുണ്ട്. അതിൽ ശശി തരൂർ ഉൾപ്പടെ അഞ്ച് പ്രതിപക്ഷവും രണ്ട് സ്വതന്ത്രരുമാണ് ഉൾപ്പെടുന്നത്. ഇത് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ സ്ഥാനം ദുർബലപ്പെടുത്തുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തൃണമൂൽ കോൺഗ്രസിന്റെ ശത്രുഘ്നൻ സിൻഹ, ദീപക് അധികാര, നൂറിൽ ഇസ്‌ലാം, സമാജ്‌വാദി പാർട്ടിയുടെ അഫ്സൽ അൻസാരി, കോൺഗ്രസിന്റെ ശശി തരൂർ, രണ്ട് സ്വതന്ത്രർ എന്നിവരാണ് സത്യപ്രതിജ്ഞക്ക് എത്താതിരുന്നത്. എം.പിമാർ വൈകുന്നതിന്റെ കാരണം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

Content Highlight: pending oath of seven mp’s includes Thiruvanannthapuram mp shashi tharoor

We use cookies to give you the best possible experience. Learn more