| Sunday, 16th July 2023, 4:39 pm

കട ബാധ്യത; പരസ്യവരുമാനത്തില്‍ 50 ശതമാനം ഇടിവ്; സാമ്പത്തിക പ്രതിസന്ധി തുറന്ന് പറഞ്ഞ് മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കട ബാധ്യതയും പരസ്യവരുമാനത്തിലെ 50 ശതമാനം ഇടിവും കാരണം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നു പോകുന്നതെന്ന്  ട്വിറ്റര്‍ ഉടമസ്ഥന്‍ ഇലോണ്‍ മസ്‌ക്. മറ്റെന്തെങ്കിലും തരത്തിലുള്ള ആഡംബരങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പോസിറ്റീവ് പണമൊഴുക്ക് ഉണ്ടാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പരാതികളെത്തുടര്‍ന്ന് വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് കാണാന്‍ കഴിയുന്ന ട്വീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം മുന്‍നിര പരസ്യ ദാതാക്കള്‍ പ്ലാറ്റ്‌ഫോമില്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ പല പരസ്യ ദാതാക്കളും തിരിച്ചെത്തിയിട്ടുണ്ടെന്നും നല്ല രീതിയില്‍ പണമൊഴുക്കുണ്ടാകുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ഒട്ടുമിക്ക പരസ്യദാതാക്കളും തിരിച്ചുവന്നെന്നും ചിലര്‍ വരുമെന്ന് അറിയിച്ചതായുമാണ് മസ്‌ക് ഏപ്രിലില്‍ പറഞ്ഞിരുന്നത്.

മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യത്തെ രണ്ട് മാസക്കാലയളവില്‍ പരസ്യദാതാക്കളുടെ നിക്ഷേപം 89 ശതമാനം കുറഞ്ഞ് 7.6 മില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി 2022 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ 10 മികച്ച പരസ്യദാതാക്കള്‍ 71 മില്യന്‍ ഡോളറാണ് പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഈ മാസം ത്രെഡ്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു. ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ത്രെഡ്‌സില്‍ 100 മില്യന്‍ ഉപയോഗക്കാരാണുള്ളത്. ത്രെഡ്‌സിന്റെ ലോഞ്ചിന് മുമ്പ് ട്വിറ്റര്‍ ഓരോ ദിവസം കാണാന്‍ സാധിക്കുന്ന ട്വീറ്റുകളുടെ എണ്ണം പരമിതിപ്പെടുത്തിയിരുന്നു. അത് ട്വിറ്റര്‍ ഉപയോക്താക്കളില്‍ നിന്നും തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെരിഫൈഡല്ലാത്ത ഉപയോഗക്താക്കള്‍ക്ക് 600ഉം വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് 6000 ട്വീറ്റും കാണാം എന്നുമായിരുന്നു നിശ്ചയിച്ചത്. പിന്നീട് അത് 1000, 10000 എന്നിങ്ങനെ യഥാക്രമം ഉയര്‍ത്തുകയായിരുന്നു.

2022 ഒക്ടോബറിലാണ് 44 ബില്യന്‍ ഡോളറിന് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. തുടര്‍ന്ന് അദ്ദേഹം കമ്പനിയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. ആയിരക്കണക്കിന് ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു.

content highlights: debt obligation; 50 percent drop in advertising revenue; Musk opened up about the financial crisis

We use cookies to give you the best possible experience. Learn more