| Friday, 31st May 2024, 3:48 pm

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കി കേരള ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അമ്മ ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു.

സിദ്ധാര്‍ത്ഥന്റെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എട്ട് പേരെയാണ് പൊലീസ് നേരത്തെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ റിമാൻഡിൽ തുടരുകയായിരുന്നു. ശേഷം സി.ബി.ഐയും കേസ് ഏറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ ജാമ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ സി.ബി.ഐ കോടതിയില്‍ എതിര്‍ത്തിരുന്നു.

സി.ബി.ഐ കേസ് ഏറ്റെടുത്ത ഉടന്‍ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ചോദ്യം ചെയ്തു. അന്വേഷണം പോലും നടത്താതെ തങ്ങളുടെ ജാമ്യം തടയാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലൊരു കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

തങ്ങള്‍ ഒരു വിധത്തിലും കേസിനെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് ജാമ്യം നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സിദ്ധാര്‍ത്ഥന്റെ അമ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഏപ്രിലിലാണ് സിദ്ധാര്‍ത്ഥന്റെ കേസ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയത്. കൊലപാതകമോ, ആത്മഹത്യ പ്രേരണയോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നത് വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിദ്ധാര്‍ത്ഥന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ആയിരുന്നു നടപടി.

മാര്‍ച്ച് 18നായിരുന്നു സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു.

Content Highlight: Death of Sidharthan; High Court granted bail to the accused

We use cookies to give you the best possible experience. Learn more