കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി. സര്‍വകലാശാലയാണ് പഠനം തുടരാന്‍ അനുമതി നല്‍കിയത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസില്‍ താത്കാലികമായി പഠനം തുടരാമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആര്‍ക്കും തന്നെ ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുന്നതല്ല.
ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് കേസിലെ പ്രതികള്‍ പഠന വിലക്ക് നേരിട്ടത്. എന്നാല്‍ പിന്നീട് ഈ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടുകയായിരുന്നു. പ്രതികളെ കേള്‍ക്കാതെയായിരുന്നു ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി.
അന്വേഷണം നടന്ന കാലയളവില്‍ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലും ഒളിവിലും ആയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കൂടി കമ്മിറ്റി കേള്‍ക്കും. ഇതിനുശേഷം കേസില്‍ കോടതി അന്തിമ തീരുമാനമെടുക്കും.
2024 ഫെബ്രുവരി 18നായിരുന്നു സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു. സര്‍വകലാശാല ക്യാമ്പസിന്റെ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തും വെച്ചാണ് സിദ്ധാര്‍ത്ഥ് മര്‍ദനത്തിനിരയായെതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നാലെ മുന്‍ വി.സി. എം.ആര്‍. ശശീന്ദ്രനാഥിനെ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതിയും പ്രതികരിച്ചിരുന്നു. നിരവധി കുട്ടികളുടെ മുമ്പില്‍ വെച്ച് മനുഷ്വത്വരഹിതമായ ആക്രമണമാണ് സിദ്ധാര്‍ത്ഥ് നേരിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതിക്രമം തടയാതിരുന്ന ക്യാമ്പസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. മുന്‍ വി.സി. എം.ആര്‍. ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
Content Highlight: Death of Siddharth of Pookode Veterinary College; The accused were allowed to continue their studies