| Sunday, 29th August 2021, 4:42 pm

ഡി.സി.സി പ്രസിഡന്റ് പട്ടിക തര്‍ക്കം; ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകരുതെന്ന് വക്താക്കള്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റ് പട്ടിക പുറത്തുവന്നതിന് പിന്നാലെ ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താക്കള്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി കോണ്‍ഗ്രസ് വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയിലെ തര്‍ക്കവും ഗ്രൂപ്പ് പോരും ഡി.സി.സി പ്രസിഡന്റ് ലിസ്റ്റ് പുറത്തുവന്നതോടെ രൂക്ഷമായിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. അതേസമയം കൂടുതല്‍ ജനകീയമായ മുഖമാണ് ഈ പുനസംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടായതെന്നാണ് കെ. മുരളീധരന്‍ എം.പി പറഞ്ഞത്.

ഡി.സി.സി അധ്യക്ഷന്മാരുടെ ലിസ്റ്റ് താനും സുധാകരനും മൂലയില്‍ ഇരുന്ന് തയ്യാറാക്കി കൊടുത്തതല്ലെന്നും താഴെത്തട്ടിലുള്ളവരുമായി വരെ ചര്‍ച്ച നടത്തിയാണ് ഇത് തയ്യാറാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

ചര്‍ച്ചകള്‍ നടന്നില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും കെ. സുധാകരനും വി.ഡി. സതീശനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇരുവരോടും സംസാരിച്ചിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി കോണ്‍ഗ്രസ് പുറത്തുവിട്ടത്.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെയാണ് ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയ അന്തിമ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ തന്നെ അധ്യക്ഷസ്ഥാനത്തെ ചൊല്ലി ഗ്രൂപ്പ് തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ അനുയായികളെ സ്ഥാനത്തെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ. സുധാകരന്റെയും വി.ഡി. സതീശന്റെയും ഇഷ്ടക്കാരെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നതെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇരു നേതാക്കളുടെയും ഇഷ്ടക്കാരെ പട്ടികയില്‍ തിരുകി കയറ്റിയെന്ന് ആരോപിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ അടക്കമുള്ള നേതാക്കള്‍ ഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

DCC President List Dispute; KPCC advised for Congress spokespersons not to go for channel discussions

We use cookies to give you the best possible experience. Learn more