| Sunday, 12th September 2021, 11:24 am

ഗുജറാത്തില്‍ ബി.ജെ.പിയുടെ തിരക്കിട്ട ചര്‍ച്ച; രൂപാണിക്ക് പകരം പ്രഫുല്‍ പട്ടേലോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ ഉന്നതസമതി യോഗം ചേര്‍ന്ന് ബി.ജെ.പി.

പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെയായിരുന്നു രൂപാണിയുടെ രാജി.

വിഷയം ഗുജറാത്ത് നേതാക്കളുമായി കൂടിയാലോചിക്കുമെന്നും അതിന് ശേഷം കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നുമാണ് കേന്ദ്രമന്ത്രിയും ഗുജറാത്തിലെ ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകനുമായ പ്രഹ്ലാദ് ജോഷി പ്രതികരിച്ചത്.

ഞായറാഴ്ച രാവിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പാട്ടീലിന്റെ വസതിയില്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമറും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും കൂടിക്കാഴ്ച നടത്തി.

ഗുജറാത്തില്‍ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍ഷോത്തം രൂപാല എന്നിവരുടെ പേരുകളാണ് രൂപാണിക്ക് പകരം ഉയര്‍ന്നുകേള്‍ക്കുന്നത്.

കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ഡിയു, ലക്ഷദ്വീപ് എന്നിവയുടെ അഡ്മിനിസ്‌ട്രേറ്ററും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത പ്രഫുല്‍ ഖോഡ പട്ടേലിന്റെയും സംസ്ഥാന കൃഷി മന്ത്രി ആര്‍.സി. ഫാല്‍ഡു എന്നിവരെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ചയാണ് വിജയ് രൂപാണി രാജിവെച്ചത്. അടുത്ത വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിത രാജി.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതെന്നും അതിന് നന്ദി പറയുന്നെന്നുമാണ് രൂപാണി പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Day After Vijay Rupani Exit, Top BJP Leaders Meet In Gujarat

We use cookies to give you the best possible experience. Learn more