| Monday, 8th June 2020, 10:00 am

'അധോലോക നായകന്‍ കൊറോണ ബാധിച്ച് മരിച്ചോ?, അതോ ബി.ജെ.പിയുടെ അടവോ?'; ജനം മോദിക്കെതിരെ തിരിയുമ്പോഴെല്ലാം ദാവൂദ് മരിക്കുന്നതെങ്ങനെയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കേന്ദ്രത്തോട് വ്യക്തത ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്. ദാവൂദ് കൊവിഡ് ബാധിച്ച് പാകിസ്താനില്‍വെച്ച് മരിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ആളുകള്‍ എപ്പോഴൊക്കെ മോദി സര്‍ക്കാരിനെതിരെ തിരിയുന്നുവോ അപ്പോഴൊക്കെ ദാവൂദ് മരിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാവാറുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

‘ദാവൂദ് കൊറോണ ബാധിച്ച് മരിച്ചെന്നാണ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. എന്നാല്‍ മൗനം പാലിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. ദാവൂദ് യഥാര്‍ത്ഥത്തില്‍ മരിച്ചോ അതോ
ജീവിച്ചിരിപ്പുണ്ടോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണം’, മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കൊവിഡ് ബാധിച്ച് മരിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കുകയും കൃത്യമായ കാര്യമെന്താണെന്ന് അറിയിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ദാവൂദ് ഇന്ത്യയുടെ ശത്രുവും രാജ്യം അന്വേഷിക്കുന്ന കൊടുംകുറ്റവാളിയുമാണ്. ദാവൂദ് മരിച്ചെന്ന തരത്തില്‍ 2014 മുതല്‍ കഥകള്‍ പ്രചരിക്കുന്നുണ്ട്. ആറ് തവണ മരണം സ്ഥിരീകരിച്ചതിന് ശേഷം അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്’, സാവന്ത് പറഞ്ഞു.

എപ്പോഴൊക്കെയാണോ പൊതുജനം മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തിരിയുന്നത്, അപ്പോഴെല്ലാം ദാവൂദ് മരിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരും. തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ മോദിയടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ ഈ അധോലോക നായകനെ ഇന്ത്യയിലെത്തിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും സാവന്ത് പറഞ്ഞു.

കൊവിഡ് പ്രതിരോധത്ത കൈകാര്യം ചെയ്യുന്നതിലും സാമ്പത്തിക രംഗത്തിന്റെ കൈകാര്യത്തിലും മോദി സര്‍ക്കാരിന് പരാജയം സംഭവിച്ചെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇത്തവണ ദാവൂദ് മരിച്ചെന്ന വാര്‍ത്ത ഇറക്കിയിരിക്കുന്നത്. ഇതില്‍ കേന്ദ്രം വ്യക്തത വരുത്തിയേ തീരൂ എന്നും സാവന്ത് ആവശ്യപ്പെട്ടു.

1993ലെ മുംബൈ സ്‌ഫോടനത്തില്‍ പ്രതിയാണ് ദാവൂദ് ഇബ്രാഹിം. കറാച്ചിയിലാണ് ഇദ്ദേഹം താമസിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more