നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ അവനാണ്; വെളിപ്പെടുത്തലുമായി വാര്‍ണര്‍
Cricket
നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ അവനാണ്; വെളിപ്പെടുത്തലുമായി വാര്‍ണര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2024, 12:57 pm

ടെസ്റ്റ് കരിയറിലെ അവസാന മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. ജനുവരി മൂന്ന് മുതല്‍ സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി തന്റെ ക്രിക്കറ്റ് കരിയറിലെ മികച്ച നിമിഷങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് ഏതാണെന്നും താന്‍ ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ ബൗളര്‍ ആരാണെന്നുമാണ് വാര്‍ണര്‍ പങ്കുവെച്ചത്. ക്രിക്കറ്റ് ഡോട്ട് കോം ഓസ്‌ട്രേലിയയിലൂടെ പ്രതികരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ ഇടം കയ്യന്‍ ബാറ്റര്‍.

‘2017ല്‍ പാകിസ്ഥാനെതിരെ നേടിയ ട്രിബിള്‍ സെഞ്ച്വറി ആണ് എന്റെ ഫേവറൈറ്റ് ഇന്നിങ്സ്. ആ മത്സരത്തില്‍ ഞാന്‍ ഒരു ഓപ്പണര്‍ ആയി ഇറങ്ങി അത്രയും വലിയ റണ്‍സ് നേടാന്‍ കഴിയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അവിടെ നിന്നും ഒരു സെഞ്ച്വറി നേടുക എന്നത് വളരെ വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ അഡലെയ്ഡില്‍ ഞാന്‍ നേടിയ 300 എന്റെ മികച്ച ഇന്നിങ്‌സായിരുന്നു. തൊട്ടടുത്ത ദിവസം എഴുന്നേറ്റ് കളിക്കുക എന്നത് മാനസികമായി വെല്ലുവിളിയായിരുന്നു കാരണം ഗ്രീസില്‍ ഒരുപാട് സമയം ഞാന്‍ കളിച്ചിരുന്നു,’ വാര്‍ണര്‍ പറഞ്ഞു.

തന്റെ ക്രിക്കറ്റ് കരിയറില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും കാഠിന്യമേറിയ ബൗളറെകുറിച്ചും വാര്‍ണര്‍ പറഞ്ഞു.

‘ഞാന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരം ഡെയ്ല്‍ സ്റ്റെയ്ന്‍ ആണ്. അവന്റെ സ്വിങ് ബൗള്‍ കടുത്ത വെല്ലുവിളി ആണ് സൃഷ്ടിക്കുന്നത്. അവന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ തോന്നും. അവന്റെ മികച്ച ബൗളിങ്ങും കൃത്യമായ സ്വിങ്ങുമെല്ലാം ഗ്രീസില്‍ നില്‍ക്കുന്ന ഒരു ബാറ്റര്‍ക്ക് സ്വതന്ത്രമായി കളിക്കാന്‍ ഒരു അവസരവും നല്‍കില്ല,’ വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരവും വിജയിച്ചുകൊണ്ട് കങ്കാരുപട നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനാവും ഓസീസ് ശ്രമിക്കുക. മറുഭാഗത്ത് ആശ്വാസ വിജയത്തിനായിരിക്കും പാക് ടീം ഇറങ്ങുക.

Content Highlight: David Warner talks the toughest bowler face his carrier.