| Tuesday, 5th January 2021, 5:15 pm

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സ്ത്രീകളുടെ ട്രാക്ടര്‍ പരേഡ്; റിപ്പബ്ലിക് ദിനത്തില്‍ ചരിത്രം രചിക്കാന്‍ കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം കടുപ്പിക്കാന്‍ കര്‍ഷകര്‍. ജനുവരി 26 ന് ദല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹരിയാനയിലെ കര്‍ഷക കുടുംബത്തിലെ സ്ത്രീകളും രംഗത്തെത്തി.

ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനത്തിന് സമയം കണ്ടെത്തുകയാണ് ഹരിയാനയിലെ സ്ത്രീകളിപ്പോള്‍. റിപ്പബ്ലിക് ദിനത്തില്‍ രണ്ടാം മാസത്തിലേക്ക് കടക്കുന്ന കര്‍ഷക സമരത്തില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇവര്‍.

ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിനുള്ള സൂചന മാത്രമാണിതെന്നും ഉടന്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും സാഫഖേരി ജില്ലയിലെ സിക്കിം നായിന്‍ എന്ന സ്ത്രീ പറഞ്ഞു.

‘ഇത് സര്‍ക്കാരിനുള്ള ട്രെയിലറാണ്. ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാന്‍, വേണ്ടി വന്നാല്‍ ചെങ്കോട്ടയിലേക്കും ഞങ്ങള്‍ ട്രാക്ടര്‍ ഓടിച്ചെത്തും. അതൊരു ചരിത്ര സംഭവമായി മാറും’, നായിന്‍ പറഞ്ഞു.

ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും നായിന്‍ കൂട്ടിച്ചേര്‍ത്തു. പോര്‍ക്കളത്തില്‍ ഇനി കാണാന്‍ പോകുന്നത് സ്ത്രീശക്തിയാണെന്നും നായിന്‍ പറഞ്ഞു.

‘ഇന്ന് നമുക്ക് പോരാടാന്‍ പറ്റുന്നില്ലെങ്കില്‍ ഭാവി തലമുറയോട് നമ്മളെന്ത് മറുപടിയാണ് പറയുക?’, നായിന്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന അക്രമങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഇനിയും തങ്ങള്‍ക്കാവില്ലെന്ന് ഖട്കര്‍ ഗ്രാമത്തിലെ കര്‍ഷകന്റെ മകളായ സരോജ് പറയുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനു ശേഷം തങ്ങളുടെ ട്രാക്ടര്‍ ട്രോളികളുമായി റാലി സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണെന്ന സര്‍ക്കാര്‍ പ്രചരണത്തെ പ്രതിരോധിക്കാന്‍ ദേശം ഉണരൂ പരിപാടി ജനുവരി ആറുമുതല്‍ 20 വരെ ദേശവ്യാപകമായി സംഘടിപ്പിക്കും.

റാലികളും കോണ്‍ഫറന്‍സുകളും ധര്‍ണകളും ഇതിന്റെ ഭാഗമായി നടക്കും. ലോഡി, സംക്രാന്തി ദിവസങ്ങള്‍ കിസാന്‍ സങ്കല്പദിനമായി ആചരിക്കും. കാര്‍ഷിക കരിനിയമങ്ങളുടെ കോപ്പികള്‍ അന്ന് കത്തിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം അടിവരയിടാന്‍ ജനുവരി 18 മഹിളാ കിസാന്‍ ദിനമായി ആചരിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് ആസാദ് ഹിന്ദ് കിസാന്‍ ദിവസമായും കൊണ്ടാടും. എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതികള്‍ക്കു മുന്നിലും ഇതിന്റെ ഭാഗമായി പ്രതിഷേധം സംഘടിപ്പിക്കും.

കര്‍ഷക പ്രക്ഷോഭകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇതുവരെ ഏഴുവട്ടം നടന്ന ചര്‍ച്ചകളിലും ഫലം കണ്ടെത്താനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Daughters of farmers on tractors headed for Delhi

We use cookies to give you the best possible experience. Learn more