| Tuesday, 25th August 2020, 10:32 am

'നിന്റെ അമ്മയെ ഓര്‍ത്ത് ലജ്ജിക്കുന്നു, ഒരമ്മയുടെ സ്‌നേഹം നിനക്കറിയില്ല'; ന്യൂസിലാന്റ് പള്ളി ആക്രമണ കേസിലെ പ്രതിയോട് കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലിംഗ്ടണ്‍: നശിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം ഇനി ജയിലില്‍ പോയി അനുഭവിക്കുവെന്ന് ന്യൂസിലന്റ് മുസ്‌ലിം പള്ളി ആക്രമണകേസിലെ പ്രതിയോട് കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍.

ഇന്നലെ നടന്ന വിചാരണക്കിടെയാണ് പള്ളി ആക്രമണത്തില്‍ കൊല്ലപ്പെട്ട ലിന്റ ആംസ്‌ട്രോങ്ങിന്റെ മകള്‍ ഇങ്ങനെ പ്രതികരിച്ചത്.

‘നീ എന്റെ അമ്മയെ കൊന്നു. ആ കരുത്തും സ്‌നേഹവും എന്നില്‍ നിന്ന് തട്ടിത്തെറിപ്പിച്ചു. ഒരമ്മയുടെ സ്‌നേഹവും ആഴവും നിനക്കറിയില്ല. നിന്നെ പ്രസവിച്ച അമ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. ഒരു തരത്തിലും നിന്നോട് യാതൊരു ദയയും തോന്നുന്നില്ല’- ലിന്റയുടെ മകളായ എയ്ഞ്ചല ആംസ്‌ട്രോങ്ങ് പറഞ്ഞു.

‘എന്റെ അമ്മ ഇപ്പോള്‍ സ്വതന്ത്രയാണ്. നീ ഉടനെ അഴിക്കുള്ളിലാകും. അവിടെപ്പോയി സ്വാതന്ത്ര്യത്തിന്റെ വിവിധ തലങ്ങള്‍ നല്ലവണ്ണം ആസ്വദിക്കു’- എയ്ഞ്ചല വ്യക്തമാക്കി.

51 പേര്‍ കൊല്ലപ്പെട്ട ന്യൂസിലന്റിലെ രണ്ടു മുസ്‌ലിം പള്ളികളിലേക്ക് നടത്തിയ വെടിവെപ്പിലെ പ്രതിയുടെ ശിക്ഷാ വിചാരണ ഇന്നലെ തുടങ്ങിയിരുന്നു. ബ്രെന്റണ്‍ ടറന്റ് എന്ന ഓസ്ട്രേലിയക്കാരനായ പ്രതി ആക്രമണം നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നെന്നാണ് വിചാരണക്കിടെ പ്രോസിക്യൂട്ടര്‍ പറഞ്ഞത്. ഒപ്പം മൂന്നാമതൊരു പള്ളിയിലേക്ക് കൂടി പ്രതി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

2019 മാര്‍ച്ചില്‍ ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളിലാണ് വെള്ളിയാഴ്ച നമസ്‌കാരം നടക്കുന്നതിനിടെ ബ്രെന്റണ്‍ ടറന്റ് വെടിവെപ്പു നടത്തിയത്. വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ലൈവായി ഇടുകയും ചെയ്തിരുന്നു.

ഈ രണ്ടു പള്ളികളിലേക്ക് നടത്തിയ വെടിവെപ്പിനു പിന്നാലെ അഷ്ബര്‍ട്ടന്‍ പള്ളിയെയും പ്രതി ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ ഇവിടേക്ക് ആക്രമണത്തിനായി പോകുന്ന വഴി ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു.

ഒരു വര്‍ഷം മുമ്പേ ബ്രെന്റണ്‍ ഈ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. ന്യൂസിലന്റിലെ മുസ്‌ലിം പള്ളികളെ പറ്റിയുള്ള വിവരം പ്രതി ആദ്യം ശേഖരിച്ചിരുന്നു. ഈ പള്ളികളുള്ള സ്ഥലം, പള്ളികളുടെ ഉള്ളിലെ ഘടന എന്നീ വിവരങ്ങള്‍ പ്രതി ശേഖരിച്ചിരുന്നു.

ആക്രമണത്തിന് മാസങ്ങള്‍ക്കു മുമ്പ് ആദ്യം വെടിവെപ്പ് നടത്താന്‍ ലക്ഷ്യം വെച്ച അല്‍ നൂര്‍ മോസ്‌കിനു മുകളിലൂടെ ഒരു ഡ്രോണും പറത്തിയിരുന്നു. അപകട നിരക്ക് കൂടാന്‍ വേണ്ടിയാണ് പ്രതി ഇത്തരത്തില്‍ നേരത്തെ പദ്ധതിയിട്ടത്. വെടിവെപ്പിനു ശേഷം ഈ പള്ളികള്‍ കത്തിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം.

രാജ്യത്തെ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താന്‍ ആയിരുന്നു പ്രതി ബ്രെന്റണിന്റെ ഉദ്ദേശം. വിചാരണയില്‍ ബ്രെന്റണ്‍ കോടതി മുറയില്‍ നിശബ്ദനായി നില്‍ക്കുകയായിരുന്നു. ഇടയ്ക്കിടെ കോടതി മുറിയില്‍ അങ്ങിങ്ങ് നോക്കുക മാത്രമാണ് ചെയ്തത്.

നാലു ദിവസമാണ് വിചാരണ നീണ്ടു നില്‍ക്കുക. പരോളില്ലാത്ത ആജീവനാന്ത തടവ് ശിക്ഷയാണ് ടറന്റിന് വിധിക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലന്റില്‍ ഇതുവരെ ഇത്തരമൊരു ശിക്ഷ വിധിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  daughter of newzealand mosque attack victim rebuke breton tarrant

We use cookies to give you the best possible experience. Learn more